ദുബായ്: അടുത്ത രണ്ട് വാരാന്ത്യങ്ങളിലായി ഏഴ് ലക്ഷത്തിലധികം യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെർമിനൽ വഴി യാത്ര ചെയ്യാനിരിക്കുന്നതെന്ന് എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ യാത്രക്കാർ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണമെന്നാണ് നിർദ്ദേശം.

16 രാജ്യങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ അവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് കോവിഡ് സംബന്ധമായ മെഡിക്കൽ രേഖകൾ സമർപ്പിക്കാതെ തന്നെ ചെക്ക് ഇൻ പൂർത്തിയാക്കാൻ സാധിക്കും. യു.കെ, പോർച്ചുഗൽ, ഇറ്റലി, ജോർദാൻ, മൗറീഷ്യസ്, മാലിദ്വീപ്, ഓസ്ട്രിയ, ബഹ്‌റൈൻ, ഡെന്മാർക്ക്, ഹംഗറി, അയർലന്റ്, നോർവെ, മെക്‌സിക്കോ, സൗദി അറേബ്യ, സ്‌പെയിൻ, സ്വിറ്റ്‌സർലന്റ് എന്നീ രാജ്യങ്ങളിലാണ് അടുത്തിടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്.

ഓരോ സ്ഥലത്തേക്കുമുള്ള യാത്രക്കാർ നേരത്തെ തന്നെ തങ്ങൾ പോകുന്ന രാജ്യത്ത് പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്ന് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കണമെന്നും ചെക്ക് ഇൻ സുഗമമാക്കാനായി അത് പ്രകാരം ആവശ്യമായ രേഖകൾ തയ്യാറാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റുകൾക്ക് ശേഷം ചെക്ക് ഇൻ ചെയ്യുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.