ചെന്നൈ: വാഹന നമ്പറിന് പകരം നാഗർകോവിൽ എംഎൽഎയുടെ കൊച്ചുമകനെന്ന് നമ്പർ പ്ലേറ്റിൽ പതിച്ച ബൈക്കിൽ കറങ്ങിയ യുവാവിനെ ഒടുവിൽ കണ്ടെത്തി. നാഗർ കോവിൽ എംഎൽഎ എം ആർ ഗാന്ധിയുടെ കൊച്ചുമകനെന്നാണ് ബൈക്കിലെ നമ്പർ പ്ലേറ്റിലുള്ളത്. ബൈക്കിൽ ഇരിക്കുന്ന യുവാവിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ മണ്ഡലത്തിലെ ബിജെപിയുടെ എംഎൽഎയാണ് എം ആർ ഗാന്ധി. ജനങ്ങൾക്ക് പ്രിയങ്കരനായ ഗാന്ധി എന്നാൽ വിവാഹിതനല്ല. 1980 മുതൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എം.ആർ.ഗാന്ധി തുടർച്ചയായി ആറ് തവണ തോൽറ്റു.

2021ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നാഗർകോവിലിൽ നിന്ന് വിജയം നേടിയാണ് നിയമസഭയിലെത്തിയത്. ലളിതമായ ജീവിതം നയിക്കുന്ന ഗാന്ധി ജുബ്ബയും ധോതിയും മാത്രമാണ് ധരിക്കുക. പാദരക്ഷകൾ ധരിക്കാതെയാണ് സഞ്ചാരം.

ഇതുകൊണ്ടുതന്നെ അവിവാഹിതനായ ഗാന്ധിയുടെ ചെറുമകനെന്ന പേരിൽ സഞ്ചരിക്കുന്ന യുവാവാരെന്ന് സോഷ്യൽമീഡിയയിലുടനീളം ചോദ്യം ഉയർന്ന്. ഇതോടെയാണ് ആളെ കണ്ടെത്തിയത്. എം.ആർ.ഗാന്ധിയുടെ സഹായിയും കാർ ഡ്രൈവറുമായ കണ്ണന്റെ മകനായ അംരിഷാണ് എംഎൽഎയുടെ പേരുപയോഗിച്ച് നഗരത്തിൽ കറങ്ങി നടക്കുന്നത്.

ഗാന്ധിയുടെ കാർ ഡ്രൈവറായ കണ്ണൻ, അദ്ദേഹം എംഎ‍ൽഎ ആകുന്നതിന് മുമ്പ് തന്നെ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കണ്ണന്റെ കുടുംബത്തോട് വലിയ സ്‌നേഗവും വാത്സല്യവുമാണ് അദ്ദേഹത്തിന്. ഡ്രൈവറായിരുന്ന കണ്ണൻ ഇപ്പോൾ എംആർ ഗാന്ധിയുടെ അടുത്ത സഹായിയായി മാറിയിരിക്കുകയാണ്. നന്ദിയുടെയും സ്നേഹത്തിന്റെയും പ്രതീകമായാണ് അംരിഷ് ബൈക്കിൽ ഗാന്ധിയുടെ പേരെഴുതിയതെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.