തൃപ്രയാർ: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണ മരണം. വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകൻ ആകർഷ് ആണ് മരിച്ചത്. ഏഴ് വയസ്സായിരുന്നു. അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് ആകർഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്.

അപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമായി മാറി. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ മരണം സംഭവിച്ചു. മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തുനായ ആകർഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു. അതിന് മുമ്പ് യാതൊരു അസ്വസ്ഥതയും കുട്ടിക്കുണ്ടായിരുന്നില്ല.

വലപ്പാട് ജി.ഡി.എം.എൽ.പി. സ്‌കൂളിലാണ് ആകർഷ് പഠിക്കുന്നത്. വാദ്യോപകരണങ്ങളിലും മറ്റ് കലായിനങ്ങളിലും മികവ് പുലർത്തിയ വിദ്യാർത്ഥിയാണ് ആകർഷ്. കോവിഡ് സമയത്ത് സ്‌കൂൾ അടഞ്ഞുകിടന്നപ്പോൾ ഓൺലൈൻ പ്രതിഭോത്സവങ്ങളിൽ വാദ്യോപകരണങ്ങളിൽ മികച്ച പ്രകടനമാണ് കുട്ടി കാഴ്ചവെച്ചത്. ചെണ്ടയിലും ഡ്രമ്മിലുമായിരുന്നു കൂടുതൽ താത്പര്യം. മാർച്ച് 31-ന് നടക്കുന്ന സ്‌കൂൾ വാർഷികത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആകർഷിന്റെ മരണത്തെത്തുടർന്ന് സ്‌കൂൾ വാർഷികാഘോഷം റദ്ദാക്കി.