- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒട്ടകങ്ങളുമായി നേരിട്ട് സമ്പർക്കം; ഖത്തറിൽ 50 വയസുകാരന് 'മെർസ്' വൈറസ് ബാധ സ്ഥിരീകരിച്ചു
ദോഹ: ഖത്തറിൽ 'മെർസ്' വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 50 വയസുകാരനായ പുരുഷനിലാണ് 'മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻട്രോം' എന്ന 'മെർസ്' സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഒട്ടകങ്ങളുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്നു.
വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 'മെർസ്' ബാധ സ്ഥിരീകരിക്കുകയോ സംശയിക്കപ്പെടുകയോ ചെയ്യുന്നവർക്കായുള്ള ഖത്തറിലെ ദേശീയ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സയും പരിചരണവും ഇദ്ദേഹത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. രോഗിയുമായി സമ്പർക്കമുണ്ടായിരുന്നവരിൽ ആർക്കും രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. നാഷണൽ പ്രോട്ടോക്കോൾ പ്രകാരം ഇവരെയും 14 ദിവസം നിരീക്ഷണത്തിന് വിധേയമാക്കും.
രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ മാർഗങ്ങളും സ്വീകരിച്ചുവരികയാണ്. കൊറോണ വൈറസ് വിഭാഗത്തിൽ പെടുന്ന വൈറസായ മെർസ്, ശ്വസന വ്യവസ്ഥയിലെ അവയവങ്ങളെയാണ് ബാധിക്കുന്നത്. എന്നാൽ ലോകമെമ്പാടും വ്യാപിച്ച നോവൽ കൊറേണ വൈറസുമായി ഇതിന് വ്യത്യാസങ്ങളുണ്ട്. രോഗം ബാധിക്കുന്ന ഉറവിടം, വ്യാപന രീതി, രോഗത്തിന്റെ തീവ്രത എന്നിവയിലെല്ലാം രണ്ട് വൈറസുകളും തമ്മിൽ വ്യത്യാസമുണ്ട്.
പൊതുജനങ്ങൾ ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കണമെന്നും ഗുരുതരമായ അസുഖങ്ങളുള്ളവരും പ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളവും സോപ്പും ഉപയോഗിച്ചോ ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കുക, ഒട്ടകങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക, പനി, ചുമ, തൊണ്ടയിലെ അസ്വസ്ഥത, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ വൈദ്യ സഹായം തേടുക എന്നിങ്ങനെയുള്ള നിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.




