രു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്ന നടൻ വിനായകന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി. സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിലൂടെയാണ് ഹരീഷ് പേരടി അതിരൂക്ഷമായി വിനായകനെ വിമർശിച്ചത്.

ഹരീഷ് പേരടിയുടെ കുറിപ്പിൽനിന്ന്:

'ഒരുത്തൻ... അവന് സെക്‌സ് ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും... അത് അവൻ ഇനിയും ആവർത്തിക്കും... ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും.. ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു.

ഇത് കേൾക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീസമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു. അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടിക്കടിക്കാൻ വരുന്ന ഡബ്ല്യുസിസിക്കും അവരുടെ പുരോഗമന മൂടുതാങ്ങികൾക്കും ഈ വഷളൻ ഇതു പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല. ആഹാ ഒരു പ്രത്യേകതരം ഫെമിനിസം. അന്തസ്സ്.. ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രീസമൂഹമെന്ന് പച്ചയ്ക്ക് പറഞ്ഞിട്ടും കേസെടുക്കാൻ പൊലീസുമില്ല. അടുത്ത വനിതാ മതിൽ നമുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണം.