തിരുവനന്തപുരം: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ സംശയരഹിതമായി ആരംഭിക്കുന്നതിനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സംരംഭകർക്ക് കൈത്താങ്ങാകുന്ന എം.എസ്.എം.ഇ ക്ലിനിക്കിന്റെ ഉദ്ഘാടനം വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനായി നിർവഹിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ചു മികച്ച വളർച്ച ഉറപ്പാക്കുന്നതിനായി വിദഗ്ധരുടെ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വ്യവസായ വകുപ്പ് എം.എസ്.എം.ഇ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.

ലൈസൻസിങ്, മാർക്കറ്റിങ്, ഫിനാൻസിങ്, എക്സ്പോർട്ടിങ്, ബാങ്കിങ്, ജി.എസ്.ടി, ടെക്‌നോളജി തുടങ്ങിയ മേഖലകളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൈത്താങ്ങാകുന്നതാണ് പദ്ധതി. ഇതിലേക്കായി വിവിധ മേഖലകളിൽ വിഷയ വിദഗ്ധരായവരെ എംപാനൽ ചെയ്തിട്ടുണ്ട്. 'രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിത്സ ലഭ്യമാക്കുക എന്ന ആശയമാണ് എം.എസ്.എം.ഇ ക്ലിനിക്ക് എന്നതിന്റെ അടിസ്ഥാന തത്വം. വ്യവസായ സംരംഭകർക്ക് ഉണ്ടാകുന്ന സംശയങ്ങളും നേരിടുന്ന പ്രയാസങ്ങളും അതിവേഗം പരിഹാരം കാണാൻ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി. രാജീവ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ ഐ.എ.എസ് അധ്യക്ഷനായിരുന്നു. കൂടാതെ കെ.എസ്.എസ്‌ഐ.എ, സി. ഐ. ഐ, ഫിക്കി, തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും എല്ലാ ജില്ലകളിലെയും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും എം.എസ്.എം.ഇ ക്ലിനിക്കിനായി എംപാനൽ ചെയ്യപ്പെട്ട വിഷയ വിദഗ്ധരും മീറ്റിംഗിൽ സന്നിഹിതരായിരുന്നു.