തിരുവനന്തപുരം: കുടിവെള്ളത്തിന് അമിത വില ഈടാക്കിയ കൃപ തിയേറ്ററിനെതിരെ വിമർശനവുമായി മുൻ കൗൺസിലറും സിപിഎം നേതാവുമായ ഐപി ബിനു. തിയേറ്ററിനുള്ളിൽ ഒരു കുപ്പി വെള്ളത്തിന് ഈടാക്കുന്നത് 100 രൂപയാണെന്നും ഇത് കഴുത്തറുപ്പൻ ലാഭമാണെന്ന് ബിനു പറയുന്നു.

ഇക്കാര്യം മന്ത്രി ജിആർ അനിലിനെ അറിയിച്ചിട്ടുണ്ടെന്നും ഉടൻ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഐപി ബിനു പറഞ്ഞു.ഫേസ്‌ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സിലാണ് ഐപി ബിനു കൃപ തിയേറ്ററിന്റെ പേർ ഉൾപ്പെടുത്തിയിരിക്കുന്നത്.

സർക്കാർ തിയേറ്ററുകൾ ഒഴികെ എല്ലായിടുത്തും ഇത് തന്നെയാണ് അവസ്ഥയെന്നും ഐപി കൂട്ടിചേർത്തു. സാധാരണ കുടുംബം ഈ അവസ്ഥയിൽ എങ്ങനെ തിയേറ്റുകളിലെത്തി സിനിമ കാണുമെന്നും ഐപി ചോദിച്ചു

ഐപി ബിനു പറഞ്ഞത്: 'ലാഭം ആകാം പക്ഷെ ഇങ്ങനെ കഴുത്തറുപ്പൻ ലാഭം ആഗ്രഹിക്കരുത്'
RRR സിനിമ ഇന്ന് കണ്ട് ഇറങ്ങി. S.S രാജമൗലിയുടെ സംവിധാന മികവ് സിനിമ സൂപ്പർ. ഞാനും കൂട്ടുകാരും പടം നന്നായി ആസ്വദിച്ചു. പക്ഷെ അവിടത്തെ ചെറിയ എന്നാൽ വലിയ ഒരു പ്രശ്നം പറയാതെ വയ്യാ. സിനിമയ്ക്ക് കയറുന്നതിന് മുമ്പ് എനിക്ക് Pop corn വാങ്ങാൻ തോന്നി. മൂന്ന് മീഡിയം പോപ് കോൺ വാങ്ങി. 590/ രൂപ, വെള്ളം 500 ML 100രൂപ (500 ML പാലിന് 23 അല്ലെങ്കിൽ 25 രൂപ) സംഗതി കഴുത്തറുപ്പൻ വിലയല്ലേ എന്ന് തോന്നി.
നഗരസഭാ ഹെൽത്ത് ഓഫീസറെ വിളിച്ചു കാര്യം പറഞ്ഞു. G.R അനിൽ മന്ത്രിയോടാണ് പരാതി പറയേണ്ടത് എന്ന് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥൻ മറുപടി തന്നു. മടിക്കാതെ മന്ത്രി G.R അനിൽ അണ്ണനെ വിളിച്ചു. 'അണ്ണാ വളരെ മോശമായ രീതിയാണ് സിനിമാ തീയറ്ററുകൾ ചെയ്യുന്നത് ' എന്ന് പറഞ്ഞ് നടന്നതെല്ലാം മന്ത്രിയോട് പറഞ്ഞു. ഉടനെ ഇടപെടാം എന്ന് മന്ത്രിയുടെ മറുപടി നൽകിയിട്ടുണ്ട്. ഈ സിനിമാ തീയറ്ററുകളുടെ ഈ പകൽ കൊള്ള. മോശമല്ലേ? തിരുത്തപെടേണ്ടതല്ലേ? ലാഭം വേണം വേണ്ടെന്നല്ല പറയുന്നത്.
ഇങ്ങനെ കഴുത്തറുപ്പൻ ലാഭം ആഗ്രഹിക്കുന്നത് പോലും തെറ്റാണെന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു സാധാരണ കുടുംബം ഈ അവസ്ഥയിൽ എങ്ങനെ തിയേറ്റുകളിലെത്തി സിനിമ കാണും. എല്ലാ തിയറ്ററുകളിലും സാന്ക്സിന്റെയും സോഫ്ട് ഡ്രിങ്ക്സിന്റെയും വില വിവരം പ്രദർശിപ്പിക്കണം. എല്ലായിടത്തും ഓരേ വില നിശ്ചയിക്കുന്നതും തെറ്റില്ല. ആ വില സാധാരണക്കാരന് കൂടി പ്രാപ്യമായിരിക്കുകയും വേണം. സമാനമായ തീവെട്ടിക്കൊള്ള വിമാനത്താവളത്തിൽ നടന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നടപടി എടുത്തത് ഓർക്കുന്നു. മന്ത്രി ജി ആർ അനിൽ അണ്ണൻ ഉടൻ ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷ.