ചെന്നൈ: തമിഴ്‌നാട്ടിലെ വിരുതനഗറിൽ ആശുപത്രിക്കട്ടിൽ തകർന്ന് നവജാതശിശുവിന് ഗുരുതര പരിക്ക്. കഴിഞ്ഞ ബുധനാഴ്ചയാണ് അമ്മ കുഞ്ഞിന് ജന്മം നൽകിയത്. പ്രസാവനന്തര ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും കിടന്ന കട്ടിൽ തിങ്കളാഴ്ച രാത്രി തകർന്നു വീഴുകയായിരുന്നു.

വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. സ്‌കാനിങ്ങിന് ശേഷം വിദഗ്ധമായ ചികിത്സയ്ക്കായി കുട്ടിയെ മധുരയിലെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. കുഞ്ഞിന്റെ തുടർ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യമൊരുക്കുന്നതിലും ആശുപത്രി അധികൃതർ കാലതാമസം വരുത്തിയതായും അവർ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചതായി ഡീൻ ശങ്കുമണി പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും. കേടായ കട്ടിലുകൾ മാറ്റാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.