- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാകിരണം പദ്ധതിയിൽ 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിച്ചു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് കുട്ടികൾക്കാവശ്യമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സാമൂഹ്യ പങ്കാളിത്തത്തോടെ ലഭ്യമാക്കുന്ന 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി 477ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. തിരുവനന്തപുരം ഗവ. കോട്ടൺഹിൽ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ നൂറ് കുട്ടികൾക്കായി നൂറ് ലാപ്‌ടോപ്പുകൾ ഡി.ജി.ഇ കെ. ജീവൻ ബാബുവിന്റേയും കൈറ്റ് സിഇഒ അൻവർ സാദത്തിന്റേയും സാന്നിദ്ധ്യത്തിൽ നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കമ്പനീസ് ആക്ട് 2013-ലെ സി.എസ്.ആർ സ്‌കീം പ്രകാരം കൈറ്റിന്റെ അക്കൗണ്ടിൽ ലഭിച്ച 85 ലക്ഷം രൂപയ്ക്കുള്ള ഉപകരണങ്ങളാണ് ഇപ്രകാരം ലഭ്യമാക്കുന്നത്. മിംസ് കാലിക്കറ്റ് (35 ലക്ഷം), എസ്.ബി.ഐ (20 ലക്ഷം), ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ, ടി.ജെ.എസ്.വി സ്റ്റീൽ (15 ലക്ഷം രൂപ വീതം) എന്നീ കമ്പനികളുടെ സഹായത്തോടെയാണ് 477ലാപ്‌ടോപ്പുകൾ ലഭ്യമാക്കുന്നത്. എസ്.ബി.ഐ നിർദേശിച്ച പ്രകാരം കോട്ടൺഹിൽ സ്‌കൂളിലെ കുട്ടികൾക്കുള്ള 100 ലാപ്‌ടോപ്പുകൾക്ക് പുറമെയുള്ള 377 ലാപ്‌ടോപ്പുകൾ വയനാട് ജില്ലയിലെ സ്‌കൂളുകൾക്കാണ് ലഭ്യമാക്കുന്നത്.
നേരത്തെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ പട്ടികവർഗ വിദ്യാർത്ഥികൾക്കും പത്ത്, പന്ത്രണ്ട് ക്ലാസിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുമുള്ള 45313 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പണറായി വിജയൻ നിർവഹിച്ചിരുന്നു. ധനകാര്യ വകുപ്പിന്റെ മേൽനോട്ടത്തിൽ സി.എം.ഡി.ആർ.എഫ് അക്കൗണ്ടിൽ വിദ്യാകിരണം പദ്ധതിക്കായി ലഭിക്കുന്ന തുകയ്ക്കനുസരിച്ച് നിശ്ചിത ഇടവേളകളിൽ ജെം പോർട്ടൽ വഴി ടെണ്ടർ നടപടികൾപൂർത്തിയാക്കി ഉപകരണങ്ങൾ വാങ്ങാൻ ഐ.ടി. വകുപ്പിന് പകരം കൈറ്റിനെ ചുമതലപ്പെടുത്തി മാർച്ച് 27 ന് സർക്കാർ ഉത്തരവിറങ്ങിയിട്ടുണ്ട്. ഇതനുസരിച്ചുള്ള അടുത്ത ബാച്ച് ഉപകരണങ്ങൾക്കായുള്ള ടെണ്ടർ നടപടികൾ കൈറ്റ് ഉടൻ ആരംഭിക്കും.