റിയാദ്: സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ 3,719 യാചകർ പിടിയിൽ. വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനകളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പിടിയിലായത്. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു. യാചകരിൽ നിന്ന് പിടികൂടിയ പണം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

ഭിക്ഷാടനത്തിലേർപ്പെടുന്നവരെ കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. സൗദിയിൽ യാചകവൃത്തിയിലേർപ്പെടുന്നവരെ പിടികൂടി നടപടികൾ സ്വീകരിക്കുന്ന ചുമതല കഴിഞ്ഞയാഴ്ച മുതൽ പൊതുസുരക്ഷാ വകുപ്പിന് നൽകിയിട്ടുണ്ട്.

സൗദിയിൽ ഇതുവരെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഭിക്ഷാടന വിരുദ്ധ ഓഫീസുകൾക്കായിരുന്നു യാചകരെ പിടികൂടുന്ന ചുമതലയുണ്ടായിരുന്നത്. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ചാണ് ഭിക്ഷാടന വിരുദ്ധ ഓഫീസുകൾ യാചകരെ പിടികൂടിയിരുന്നത്. പുതിയ ഭിക്ഷാടന വിരുദ്ധ നിയമം അനുസരിച്ച് ഭിക്ഷക്കാരെ പിടികൂടുന്ന ചുമതല സുരക്ഷാ വകുപ്പുകൾക്കാണ്.