തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ബുധനാഴ്ചയും കൂട്ടും. കേരളത്തിൽ ഒരു ലീറ്റർ പെട്രോളിന് 87 പൈസയും ഒരു ലീറ്റർ ഡീസലിന് 84 പൈസയും കൂടും. 12 ദിവസത്തിനിടെ പെട്രോളിന് ലീറ്ററിന് 10.89 രൂപയാണു കൂട്ടിയത്. ഡീസലിന് 10.25 രൂപയും വർധിച്ചു.

സംസ്ഥാനത്ത് പ്രധാന നഗരങ്ങളിലെ വില ഇപ്രകാരമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 117.19 രൂപ, ഡീസലിന് 103.97. കൊച്ചിയിൽ പെട്രോളിന് 115.20 രൂപ, ഡീസലിന് 102.11, കോഴിക്കോട് പെട്രോളിന് 115.36 രൂപ, ഡീസലിന് 102.26 രൂപ.

പെട്രോളിനും ഡീസലിനും അർധരാത്രി വില വർധിക്കും. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 87 പൈസയാണ് ഇന്നലെ വർധിച്ചത്. ഡീസൽ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായി കുതിക്കുകയാണ്. മാർച്ച് 21 മുതൽ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടർച്ചയായ എല്ലാ ദിവസവും വില വർധിച്ചു.

അതേ സമയം ഇന്ധന വില വർധനവിൽ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി രംഗത്ത് എത്തി. പാർലമെന്റിലാണ് മന്ത്രിയുടെ വിശദീകരണം. വിവിധ ലോക രാജ്യങ്ങളിൽ അനുഭവപ്പെട്ട വില വർധനവ് ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എച്ച്എസ് പുരി ലോക്‌സഭയിൽ പറഞ്ഞു.

മറ്റ് രാജ്യങ്ങളിൽ വർധിച്ച വിലയുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയിൽ ഇന്ധനവില വർധിപ്പിച്ചത്. 2021 ഏപ്രിലിനും മാർച്ച് 22നും ഇടയിൽ ഇന്ധന വില താരതമ്യം ചെയ്യുമ്പോൾ യുഎസിൽ 51%, കാനഡ 52%, ജർമ്മനി 55%, യുകെ 55%, ഫ്രാൻസ് 50%, സ്‌പെയിൻ 58% എന്നിങ്ങനെയാണ് വർധനവ്. അതേ സമയം ഇന്ത്യയിൽ ഇത് അഞ്ച് ശതമാനം മാത്രമാണ്. എച്ച്എസ് പുരി ലോക്‌സഭയിൽ പറഞ്ഞു.

അതേസമയം രാജ്യത്തെ ദൈനംദിന ഇന്ധന വില വർദ്ധനവിനെതിരെ കേന്ദ്ര സർക്കാർ സഖ്യകക്ഷിയായ ജനതാദൾ (യുണൈറ്റഡ്). പെട്രോൾ വിലവർദ്ധനവ് പിൻവലിക്കണമെന്ന് പാർട്ടി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി കെ സി ത്യാഗി ആവശ്യപ്പെട്ടു.

കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പാചക വാതകമടക്കമുള്ള ഇന്ധനവിലയിലുണ്ടായ വർധനവ് പിൻവലിക്കണമെന്ന് സർക്കാറിനോട് അഭ്യർത്ഥിക്കുന്നു. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലക്കയറ്റം സർക്കാർ ഉടൻ അവസാനിപ്പിക്കണം.

വിലക്കയറ്റത്തെ കൂടുതൽ മോശമായി ബാധിക്കുമെന്നതിനാൽ ഇന്ധന വിലവർധനവുകൾ പിൻവലിക്കേണ്ടത് വളരെ പ്രധാനമാണ്. തെരഞ്ഞെടുപ്പിൽ എൻഡിഎയെ ആവേശത്തോടെ വിജയിപ്പിക്കാൻ സഹായിച്ച വോട്ടറെയും വിലക്കയറ്റം ബാധിക്കുന്നുണ്ടെന്നും ത്യാഗി ചൂണ്ടിക്കാട്ടി.