കോഴിക്കോട്: സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്റെ വേർപാടിൽ ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ (എൻ സി ഡി സി ) അനുശോചിച്ചു. തൊഴിലാളികൾക്കും സ്ത്രീകൾക്കും ജനങ്ങൾക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവാണ് ജോസഫൈൻ.വിദ്യാർത്ഥി-യുവജന-മഹിളാ പ്രസ്ഥാനങ്ങളിൽ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യം ഉണ്ട്. ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവർ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്.ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവ്, വനിതാ കമീഷൻ അധ്യക്ഷ എന്നീ നിലകളിലുള്ള ജോസഫൈന്റെ ഇടപെടലുകൾ സ്ത്രീ സമൂഹത്തിന് നീതി ഉറപ്പാക്കുക, പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിൽ മാത്രം ഊന്നിയുള്ളതായിരുന്നു.

വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ്, വനിതാ വികസന കോർപറേഷന്റെയും വിശാലകൊച്ചി വികസന അഥോറിറ്റിയുടെയും നായിക എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകളാണ് അവർ നൽകിയത്.ജോസഫൈന്റെ വേർപാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങൾക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്ന് എൻ സി ഡി സി യുടെ കോർ കമ്മിറ്റി അനുശോചന യോഗത്തിൽ എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടർ പറഞ്ഞു. കോർ കമ്മിറ്റി അംഗങ്ങളായ റീജണൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഹെഡ് മുഹമ്മദ് റിസ്വാൻ എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടർ, ഐ സി ഇ ടി ഡയറക്ടർ തോമസ് കെ എൽ, പ്രോഗ്രാം കോർഡനേറ്റർ ഡോ. ശ്രുതി ഗണേശ്, ഇവലുവാറ്റർ ആരതി ഐ.സ്, അദ്ധ്യാപകരായ സുധ മേനോൻ, ബിന്ദു എസ് എന്നിവർ സംസാരിച്ചു.