മലപ്പുറം: 16 കാരിയോട് പ്രണയാഭ്യർത്ഥനയുമായി പിറകെ നടന്ന 22കാരൻ അവസാനം ജയിലിൽ. മലപ്പുറം ഓമാനൂർ വെള്ളമാക്കൽ കാരാത്തൊടി മുഹമ്മദ് റഹീസ് (22)നെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തത്. എടവണ്ണപ്പാറയിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിക്കുന്ന പെൺകുട്ടിയോട് 22കാരൻ പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല.

തുടർന്ന് പെൺകുട്ടിയെ കൂൾബാറിൽ വെച്ച് തടഞ്ഞു നിർത്തി അഭ്യർത്ഥന നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് കുട്ടിയുടെ മൊബൈൽ ഫോൺ നമ്പർ സംഘടിപ്പിച്ച് സന്ദേശങ്ങളയച്ചു കൊണ്ടിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിക്ക് കൂട്ടിയുടെ എടശ്ശേരിക്കടവിലെ വീട്ടിൽ കയറിയ യുവാവ് വാതിൽ മുട്ടിവിളിച്ചു.

വാതിൽ തുറന്ന കുട്ടിയുടെ കയ്യിൽ കയറിപ്പിടിച്ചതോടെ പ്രശ്‌നം ഏറെ വഷളായി. തിങ്കളാഴ്ച കുട്ടി വാഴക്കാട് പൊലീസിൽ പരാതി നൽകി. അന്നുതന്നെ പൊന്നാട് അങ്ങാടിയിൽ വെച്ച് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജഡ്ജി എസ് നസീറ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിലേക്കയക്കുകയായിരുന്നു.