ന്യൂഡൽഹി: ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം വൈകാതെ തന്നെ 'ആയുഷ് മാർക്' അവതരിപ്പിക്കുമെന്നും ഇതുമൂലം രാജ്യത്തെ ആയുഷ് ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കുമെന്നും മോദി പറഞ്ഞു.

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ആഗോള ആയുഷ് നിക്ഷേപ സംഗമത്തിന്റെ ഉദ്ഘാടനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പരമ്പരാഗത ചികിത്സ വിദേശികൾക്കും ഏറെ സഹായകരമാണ്. അതുകൊണ്ട് വൈകാതെ തന്നെ പരമ്പരാഗത ചികിത്സയ്ക്കായി രാജ്യത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മോദി പറഞ്ഞു.

ഇത്തരത്തിൽ ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് പ്രത്യേക വിസ ഒരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ നവീകരണ പദ്ധതികൾ നടത്തിവരികയാണ്. ആയുഷ് ഇ മാർക്കറ്റ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും മോദി കൂട്ടിച്ചേർത്തു. 2014-ൽ ആയുഷ് സെക്ടറിന്റെ മൂല്യം മൂന്ന് ബില്യൺ യുഎസ് ഡോളറായിരുന്നു. ഇപ്പോൾ അത് 18 ബില്യൺ യുഎസ് ഡോളറായി വർധിച്ചു.