യുക്രെയിൻ: യുക്രൈനിൽ റഷ്യ സൈനിക നടപടി തുടരുന്ന പശ്ചാത്തലത്തിൽ തന്റെ സ്വന്തം വീട് തകർക്കണമെന്ന് സൈന്യത്തോട് ആവശ്യപ്പെട്ട് രാജ്യത്തെ കോടീശ്വരനും ബിസിനസ്സ് പ്രമുഖനുമായ ആന്ദ്രെ സ്റ്റാവ്‌നിറ്റ്‌സർ. പുതിയതായി പണി കഴിപ്പിച്ച തന്റെ 'കൊട്ടാരം' പോലെയുള്ള വീട് ഉടൻ ബോംബിട്ട് തകർക്കണമന്നാണ് സ്റ്റാവ്‌നിറ്റ്‌സർ ആവശ്യപ്പെടുന്നത്. അതിന്റെ കാരണമറിഞ്ഞപ്പോൾ യുക്രൈൻ ജനത അദ്ദേഹത്തെ 'രാജ്യസ്‌നേഹി'യെന്ന് അഭിനന്ദിക്കുകയാണ്.

റഷ്യൻ സൈന്യം തന്റെ മണിമാളികയിൽ കയറി കൂടിയിട്ടുണ്ടെന്നും, യുക്രൈൻ സൈന്യത്തെ തകർക്കുന്നതിന്റെ ഭാഗമായി കീവിലേക്ക് റോക്കറ്റ് വിക്ഷേപണം നടത്താനുള്ള ഒരു ഒളിത്താവളമായിട്ടാണ് തന്റെ വീടിനെ അവർ ഉപയോഗിക്കുന്നതെന്നും ആന്ദ്രേ സ്റ്റാവ്‌നിറ്റ്‌സർ വെളിപ്പെടുത്തുന്നു.

റഷ്യൻ പട്ടാളക്കാർ തന്റെ വീട്ടിൽ കയറിക്കൂടിയതും, എല്ലാത്തരം സൈനിക ഉപകരണങ്ങളും കൊണ്ടുവരുന്നതും താൻ കണ്ടുവെന്ന് ഇയാൾ പറയുന്നു. തന്റെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഒരു വെബ്ക്യാമിലൂടെ റഷ്യൻ സൈന്യത്തിന്റെ നീക്കങ്ങൾ തനിക്ക് അറിയാൻ കഴിയുന്നുണ്ടെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. മാളികയുടെ മേൽനോട്ടം യുക്രൈൻ സൈന്യത്തെ ഏൽപ്പിച്ച അദ്ദേഹം, എത്രയും വേഗം വീട് തകർക്കണമെന്നും ആവശ്യപ്പെട്ടു.

സ്റ്റാവ്‌നിറ്റ്‌സർ രാജ്യം വിട്ട് പോളണ്ടിലേക്ക് പലായനം ചെയ്തിരുന്നു. തന്റെ വസ്തുവിൽ 12 സൈനിക വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതും ചിലത് ടൊർണാഡോ റോക്കറ്റ് ലോഞ്ചർ സംവിധാനങ്ങളുള്ളതും കണ്ടതായി സ്റ്റാവ്‌നിറ്റ്‌സർ പറയുന്നു. തൊട്ടടുത്തുള്ള വീടുകളും സ്ഥലങ്ങളും റഷ്യൻ സൈന്യം പിടിച്ചെടുക്കുകയും വീടുകൾ കൊള്ളയടിക്കുന്നുമുണ്ട് എന്നാണ് സ്റ്റാവ്‌നിറ്റ്‌സർ പറയുന്നത്

'ഇത് എനിക്ക് വ്യക്തമായ ഒരു തീരുമാനമായിരുന്നു. റഷ്യൻ സൈന്യം എന്റെ വീട്ടിൽ ചുറ്റിക്കറങ്ങുന്നതും എന്റെ രാജ്യത്തെ തകർക്കാൻ എന്റെ വീടിനെ മറയാക്കുന്നത് കണ്ടപ്പോൾ വെറുപ്പ് തോന്നി. ഞാൻ ഇപ്പോൾ പോളണ്ടിലാണുള്ളത്.

എന്റെ സുരക്ഷാ സംഘത്തിലെ അംഗങ്ങളെ മാളികയിൽ നിർത്തിയാണ് ഞാൻ പോന്നത്. പക്ഷേ, റഷ്യൻ ഷ്യാന്യം സെക്യൂരിറ്റി ജീവനക്കാരെ ബന്ദികളാക്കി. അവരുടെ വസ്ത്രം അഴിച്ചുമാറ്റി, ഫോണുകൾ തട്ടിയെടുത്തു. സമീപപ്രദേശങ്ങളിലെ വീടുകളും റഷ്യൻ സൈന്യം കൊള്ളയടിച്ചു. മറ്റ് വീടുകളിൽ നിന്ന് സാധനങ്ങൾ എന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ഞാൻ കണ്ടു, അവിടെ നിന്ന് ടി.വികളും ഐ.പാഡുകളും കമ്പ്യൂട്ടറുകളും അവർ എന്റെ വീട്ടിലെത്തിച്ചു. എനിക്ക് വെറുപ്പ് തോന്നി. എന്റെ വീടിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ കണ്ട് എനിക്ക് വെറുപ്പാണ് തോന്നുന്നത്.

തന്റെ വസ്തുവിൽ 12 സൈനിക വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതും ചിലത് ടൊർണാഡോ റോക്കറ്റ് ലോഞ്ചർ സംവിധാനങ്ങളുള്ളതും കണ്ടതായി സ്റ്റാവ്‌നിറ്റ്‌സർ പറയുന്നു. യുക്രൈൻ വിജയിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും, റഷ്യൻ സൈന്യത്തെ നാട്ടിൽ നിന്ന് പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും സ്റ്റാവ്‌നിറ്റ്‌സർ പറയുന്നു.