ബെംഗളൂരു: സ്‌കൂളിലേക്ക് ബൈബിൾ കൊണ്ടുവരാൻ വിദ്യാർത്ഥികള രക്ഷിതാക്കൾ അനുവദിക്കണമെന്ന സ്‌കൂൾ അധികൃതരുടെ ആവശ്യം വിവാദത്തിൽ. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് വിവാദമായതിന് പിന്നാലെയാണ് ബൈബിളിന്റെ പേരിലും വിവാദം ഉയരുന്നത്.

സ്‌കൂളിലേക്ക് ബൈബിൾ കൊണ്ടുപോകുന്നതിൽ എതിർപ്പില്ലെന്ന് മാതാപിതാക്കളിൽ നിന്ന് ബെംഗളൂരുവിലെ ക്ലാരൻസ് സ്‌കൂൾ ഡിക്ലറേഷൻ ആവശ്യപ്പെട്ടതായി ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.

ബൈബിളും സ്തുതിഗീത പുസ്തകവും കൊണ്ടുപോകാൻ എതിർക്കില്ലെന്ന് രക്ഷിതാക്കൾ ഉറപ്പ് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഇതോടെ സംഭവം വിവാദത്തിന് കാരണമായി.

എന്നാൽ, തങ്ങളുടെ സ്‌കൂളിന്റെ നയത്തിൽ ചിലർ അസ്വസ്ഥരാണെന്ന് തങ്ങൾക്കറിയാമെന്നും തങ്ങൾ സമാധാനപ്രേമിയും നിയമം അനുസരിക്കുന്നതുമായ സ്‌കൂളാണെന്നും ഇത് സംബന്ധിച്ച് അഭിഭാഷകരുമായി ആലോചിച്ചിട്ടുണ്ടെന്നും ക്ലാരൻസ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ ജെറി ജോർജ് മാത്യു പറഞ്ഞു.തങ്ങൾ രാജ്യത്തെ നിയമം ലംഘിക്കില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.