പട്‌ന: ഏക വ്യക്തി നിയമ വിഷയത്തിൽ ബിജെപി - ജെഡിയു ഭിന്നത മൂർച്ഛിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഏകീകൃത സിവിൽ കോഡ് കൊണ്ടു വരണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം ബിഹാറിലും നടപ്പാക്കണമെന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദിയുടെ പരാമർശമാണ് എൻഡിഎയിൽ ഭിന്നത സൃഷ്ടിച്ചത്.

ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തുള്ളിടത്തോളം ഏക വ്യക്തി നിയമം നടപ്പാക്കില്ലെന്നു ജെഡിയു പാർലമെന്ററി ബോർഡ് ചെയർമാൻ ഉപേന്ദ്ര ഖുശ്വാഹ തുറന്നടിച്ചു.

രാജ്യം ഭരണഘടന അനുസരിച്ചാണു ഭരിക്കേണ്ടതെന്നും ബിഹാറിൽ ഏക വ്യക്തി നിയമത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഡിയു നയങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉപേന്ദ്ര ഖുശ്വാഹ വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലാണ് ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനം ആദ്യമുണ്ടായത്.

ഇതിനു പിന്നാലെ യുപി സർക്കാരും ഏക വ്യക്തി നിയമം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഏക വ്യക്തി നിയമം നടപ്പാക്കാനാണ് നീക്കം. ബിഹാറിൽ സഖ്യകക്ഷിയായ ജെഡിയു എതിർപ്പു പരസ്യമാക്കിയതു ബിജെപിക്കു തിരിച്ചടിയായി.