ബംഗ്ലൂരു: പുതുമുഖങ്ങൾക്ക് അവസരം നൽകി ഗുജറാത്ത് മോഡൽ പുനഃസംഘടന കർണാടകയിലും ആവർത്തിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ തുടരുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.

ബസവരാജ് ബൊമ്മെ സാധാരണക്കാരന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ മാറ്റുമെന്നത് അഭ്യൂഹം മാത്രമാണെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വിശദീകരിക്കുന്നത്. കർണാകയിലെത്തിയ കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അരുൺ സിംഗിന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ ക്യാബിനറ്റ് അംഗങ്ങളേയും മാറ്റുന്നത് നേരത്തെ പരിഗണിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ബൊമ്മെയെ മാറ്റേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇത് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗും ആവർത്തിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി.

അതേ സമയം, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തി അമിത് ഷായുടെ ബെംഗ്ലൂരു സന്ദർശനം തുടരുകയാണ്. ലിംഗായത്ത് ആചാര്യൻ ബസവേശ്വരയുടെ ജയന്തി ചടങ്ങിൽ പങ്കെടുത്ത അമിത് ഷാ പാർട്ടി യോഗങ്ങളിലും പങ്കെടുത്തു. മന്ത്രിസഭാ പുനഃസംഘടനയും നേതൃമാറ്റ ആവശ്യങ്ങളും ഇന്ന് നടന്ന യോഗത്തിൽ ചർച്ചയായി.

അതിനിടെ കർണാടകയിലെ മുതിർന്ന ജെഡിഎസ്സ് നേതാവും നിയമനിർമ്മാണ കൗൺസിൽ ചെയർമാനുമായിരുന്ന ബസവരാജ് ഹൊരട്ടി ബിജെപിയിൽ ചേർന്നു. ബെംഗ്ലൂരുവിൽ അമിത് ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു ബിജെപി പ്രവേശനം. വടക്കൻ കർണാടകയിലെ ശക്തനായ നേതാവാണ് ബസവരാജ് ഹൊരട്ടി. തുടർച്ചയായി ഏഴു തവണ നിയമനിർമ്മാണകൗൺസിൽ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചിരുന്നു. കുമാരസ്വാമിയുമായുള്ള ഭിന്നതയെ തുടർന്നാണ് ജെഡിഎസ്സിൽ നിന്ന് രാജിവച്ചത്.