- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം; 49-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം വീട്ടിനുള്ളിലിട്ട് കത്തിച്ചു; യുവതി അറസ്റ്റിൽ
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 49-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ ഒപ്പംതാമസിച്ചിരുന്ന യുവതി അറസ്റ്റിൽ. രാജ്കോട്ട് മാരുതി നഗർ സ്വദേശി രാകേഷ് അഥിയാരുവിന്റെ കൊലപാതകത്തിലാണ് ഒപ്പംതാമസിച്ചിരുന്ന ആശ ചൗഹാനെ അറസ്റ്റ് ചെയ്തത്.
മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തുന്നുവെന്ന സംശയത്തെ തുടർന്നാണ് യുവതി രാകേഷിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഭാരമേറിയ വസ്തു കൊണ്ടാണ് രാകേഷിന്റെ തലയ്ക്കടിച്ചത്. മരണം ഉറപ്പാക്കിയതോടെ മൃതദേഹം വീട്ടിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം.
കൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ രാകേഷിന്റെ ഇളയമകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു
15 വർഷം മുമ്പ് ഭാര്യയുമായി വേർപിരിഞ്ഞശേഷം ആശയോടൊപ്പമായിരുന്നു രാകേഷ് താമസിച്ചിരുന്നത്. ഇവരുടെ വീടിന് തൊട്ടടുത്തായി രാകേഷിന്റെ ബന്ധുക്കളും താമസിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ബന്ധുക്കളെല്ലാം സമീപത്തെ ആരാധനാലയത്തിലേക്ക് പോയിരുന്നു. ഇതിനിടെയാണ് യുവതി കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
രാകേഷിന്റെ വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ടാണ് അയൽക്കാർ വിവരമറിയുന്നത്. ഉടൻതന്നെ ഇവർ രാകേഷിന്റെ സഹോദരൻ ശൈലേഷിനെ വിവരമറിയിച്ചു. വീട്ടിലെത്തിയപ്പോൾ പാതി കത്തിക്കരിഞ്ഞനിലയിലാണ് സഹോദരന്റെ മൃതദേഹം കണ്ടതെന്നാണ് ഇയാളുടെ മൊഴി. മുറിയിലാകെ മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. സംഭവത്തിൽ ആശയെ സംശയിക്കുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.
അതേസമയം, പൊലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലിൽ ആശ കുറ്റംസമ്മതിച്ചിരുന്നില്ല. മുഖംമൂടി ധരിച്ച മൂന്നംഗസംഘം വീട്ടിലെത്തിയെന്നും ഇവർ രാകേഷിനെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തിയെന്നുമായിരുന്നു യുവതിയുടെ ആദ്യമൊഴി. എന്നാൽ പൊലീസിന്റെ വിശദമായ ചോദ്യംചെയ്യലിൽ ഇവർ കുറ്റംസമ്മതിക്കുകയായിരുന്നു.
അടുത്തിടെയായി രാകേഷ് പതിവായി വഴക്കിട്ടിരുന്നതായും ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് താൻ സംശയിച്ചിരുന്നതായും ആശ പൊലീസിനോട് പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനാണ് മൃതദേഹം കത്തിച്ചതെന്നും പ്രതി കുറ്റസമ്മത മൊഴിയിൽ പറയുന്നു.




