- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹവേദിയിൽ അച്ഛന്റെ മെഴുകുപ്രതിമ; കോവിഡ് ബാധിച്ച് മരിച്ച അച്ഛനെ 'സാക്ഷിയാക്കി' മകന്റെ വിവാഹം
മൈസൂരു: കോവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ സാന്നിദ്ധ്യം വിവാഹ വേദിയിൽ വേണമെന്ന മകന്റെ ആഗ്രഹം ഒടുവിൽ യാഥാർത്ഥ്യമായി. ആയുർവേദ ഡോക്ടറായ യതീഷാണ് വിവാഹവേദിയിൽ അച്ഛൻ രമേഷിന്റെ മെഴുകുപ്രതിമ ഒരുക്കിയത്.
കോവിഡ് ബാധിച്ച് കഴിഞ്ഞ വർഷമാണ് രമേഷ് മരിച്ചത്. അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മകന്റെ വിവാഹം. അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിനിടെ അച്ഛന്റെ സാന്നിദ്ധ്യം വിവാഹവേദിയിൽ വേണമെന്ന ചിന്തയ്ക്ക് ഒടുവിലാണ് മെഴുകുപ്രതിമ നിർമ്മിച്ചത്. മൈസൂരുവിലെ നഞ്ചൻകോടിലാണ് വ്യത്യസ്തമായ ഈ വിവാഹം.
വിവാഹമണ്ഡപത്തിൽ അച്ഛനും അമ്മയ്ക്കും ഇരിക്കാനുള്ള പ്രത്യേക ഇരിപ്പിടം ഒരുക്കി. രമേഷിന്റെ മെഴുകു പ്രതിമ അവിടെ സ്ഥാപിച്ചു. സമീപത്ത് യതീഷിന്റെ അമ്മയുമുണ്ടായിരുന്നു. അച്ഛന്റെ സാന്നിദ്ധ്യത്തിൽ തന്നെ വിവാഹിതനാകണമെന്നായിരുന്നു യതീഷിന്റെ ആഗ്രഹം.
യതീഷിന്റെയും സഹോദരൻ പവന്റെയും വിവാഹം രമേഷ് മരിക്കുന്നതിന് രണ്ട് മാസം മുമ്പാണ് നിശ്ചയിച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് പവന്റെ വിവാഹം നടന്നത്. പവന്റെ വിവാഹവും അച്ഛന്റെ പൂർണകായ പ്രതിമയ്ക്ക് മുന്നിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. അഞ്ച് മാസം മുമ്പേ ഓർഡർ നൽകിയിരുന്നെങ്കിലും പക്ഷേ കൃത്യസമയത്ത് ലഭിച്ചില്ല.
രമേഷിന് പ്രിയപ്പെട്ട കറുത്ത കോട്ടും വെളുത്ത പാന്റുമാണ് മെഴുകുപ്രതിമയ്ക്കും നൽകിയത്. ചിക്കമംഗ്ലുരു കഡൂർ താലൂക്കിലെ കർഷകനായിരുന്ന രമേഷ്. കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് രണ്ട് മക്കളെയും പഠിപ്പിച്ചത്. ആയുർവേദ ഡോക്ടറായ അപൂർവയാണ് യതീഷിന്റെ വധു. വിവാഹത്തിന് എത്തിയവരുടെ എല്ലാം ശ്രദ്ധ ഈ മെഴുകുപ്രതിമയിൽ തന്നെയായിരുന്നു




