ഹരിദ്വാർ: ഉത്തരാഖണ്ഡിൽ മകനും മരുമകൾക്കുമെതിരെ വിചിത്ര പരാതിയുമായി കോടതിയെ സമീപിച്ച് മാതാപിതാക്കൾ. മകനും മരുമകളും തങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ പേരക്കുട്ടിയെ നൽകണം, അല്ലെങ്കിൽ അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന പരാതിയുമായാണ് പിതാവ് എസ് ആർ പ്രസാദും ഭാര്യയും കോടതിയെ സമീപിച്ചത്. എഎൻഐ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.

മകന്റെ പഠനത്തിനും ഭവന നിർമ്മാണത്തിനുമായി തങ്ങൾ ഒരുപാട് പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ഇപ്പോൾ സാമ്പത്തികമായി തങ്ങൾ തകർന്നിരിക്കുകയാണെന്നും മാതാപിതാക്കൾ പറയുന്നു. മകനും മരുമകളും 2.5 കോടി വീതം തങ്ങൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

പേരക്കുട്ടി ഉണ്ടാകും എന്ന പ്രതീക്ഷയോടെ 2016ലാണ് മകന്റെ വിവാഹം നടത്തിയത്. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും പ്രശ്‌നമില്ല, ഞങ്ങൾക്ക് ഒരു പേരക്കുട്ടിയെ ആണ് വേണ്ടത്. പരാതിക്കാരനായ എസ് ആർ പ്രസാദ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കൈയിലുള്ള പണം മുഴുവൻ മകന് വേണ്ടി ചിലവഴിച്ചു. അമേരിക്കയിൽ അയച്ച് പഠിപ്പിച്ചു. ഇപ്പോൾ കൈയിൽ പണം ഇല്ല. ഭവന നിർമ്മാണത്തിനായി ബാങ്കിൽ നിന്ന് വായ്പ എടുത്തു. ഇപ്പോൾ സാമ്പത്തികമായും വ്യക്തിപരമായും ഞങ്ങൾ തകർന്നിരിക്കുകയാണ്.

അതുകൊണ്ട് തന്നെ മകനും മകളും ചേർന്ന് ഒരു പേരക്കുട്ടിയെ തങ്ങൾക്ക് നൽകുക, അതിന് സാധിക്കുന്നില്ലെങ്കിൽ 2.5 കോടി വീതം മകനും മരുമകളും തരണമെന്ന് കോടതിയിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.