തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റിയത്. ഇന്നു പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലമാണ് വൈകീട്ടേക്ക് മാറ്റിയിരുന്നത്. എന്നാൽ മഴ വീണ്ടുമെത്തിയതോടെ വെടിക്കെട്ട് മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാകുമോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. കാലാവസ്ഥ അനുകൂലമായ ശേഷം ഇക്കാര്യത്തിൽ ദേവസ്വം അധികൃതർ തീരുമാനമെടുക്കും.

അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. വൈകീട്ട് വരെ കാര്യമായ ഭീഷണി മഴയുടെ കാര്യത്തിൽ ഉണ്ടായില്ലെങ്കിലും പിന്നീട് ശക്തമായ മഴ പെയ്തു.

ഇപ്പോഴും മഴ തൃശ്ശൂരിൽ തുടരുന്നുണ്ട്. ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പൂരം വെടിക്കെട്ട് ഞായറാഴ്ചയിലേക്ക് മാറ്റിയേക്കും.