തൊടുപുഴ: കുമാരമംഗലത്ത് നാലുവയസ്സുകാരനെ ലൈംഗികാതിക്രമത്തിന് നിരന്തരം ഇരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്തായ പ്രതി അരുൺ ആനന്ദി(36)ന് 21 വർഷം തടവും 3.8 ലക്ഷം രൂപ പിഴയും ശിക്ഷ. പോക്സോ കേസിലെ വിവിധ വകുപ്പുകളിലായി 19 വർഷത്തെ കഠിനതടവും രണ്ടുവർഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തൊടുപുഴ പോക്സോ കോടതി ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷ 15 വർഷം കൊണ്ട് അനുഭവിച്ചാൽ മതി.

ദേഹോപദ്രവം ഏൽപ്പിക്കുക, ആവർത്തിച്ചുള്ള ലൈംഗിക അതിക്രമത്തിന് ഇരയാക്കുക, പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമം, രക്ഷകർത്വത്തിൽ കഴിഞ്ഞിരുന്ന കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുക തുടങ്ങിയ കുറ്റങ്ങൾ പ്രകാരമാണ് ശിക്ഷ. തിരുവനന്തപുരം കവടിയാർ കടവട്ടൂർ കാസ്റ്റിൽ വീട്ടിൽ അരുൺ ആനന്ദ് കുറ്റക്കാരനാണെന്നാണു മുട്ടം പോക്സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

നാല് വയസ്സുകാരന്റെ സഹോദരനായ ഏഴു വയസ്സുകാരൻ പ്രതിയുടെ മർദനമേറ്റു കൊല്ലപ്പെട്ടതോടെയാണു പീഡന വിവരം പുറത്തറിയുന്നത്. ഉറക്കത്തിൽ സോഫയിൽ മൂത്രമൊഴിച്ചതിനാണു കുട്ടിയെ അരുൺ മർദിച്ചത്. കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു മർദനം.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗികാതിക്രമത്തിനിരയായ കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു തിരുവനന്തപുരം കവടിയാർ സ്വദേശിയായ അരുൺ ആനന്ദ്. പോക്സോ കേസിൽ അരുൺ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൂത്തസഹോദരനെ മർദിച്ചുകൊന്നെന്ന കേസിലും വിചാരണ നേരിടുന്ന ഇയാൾ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്.

കുട്ടികളുടെ പിതാവിന്റെ മരണശേഷം അരുൺ ആനന്ദ് ഇവരുടെ അമ്മയ്ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. 2019 മാർച്ച് 28-ന് മൂത്തകുട്ടിയെ തലയോട്ടി തകർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുവയസ്സുകാരനായ ഇളയകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും കണ്ടെത്തിയത്.തുടർന്ന് പോക്സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർചെയ്തു. ഇതിനിടെ, പരിക്കേറ്റ മൂത്ത കുട്ടി ഏപ്രിൽ ആറിന് ചികിത്സയിലിരിക്കെ മരിച്ചു.

കൊല്ലപ്പെട്ട കുട്ടിയും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടർന്നു പ്രതിക്കെതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു. ഇളയകുട്ടിയെ ദേഹോപദ്രവം ഏല്പിച്ചതിനും ആവർത്തിച്ചുള്ള ലൈംഗികാതിക്രമത്തിനും ബാലപീഡനത്തിനും മറ്റുമാണ് കേസെടുത്തിരുന്നത്.

ഇതെല്ലാം സംശയത്തിനതീതമായി തെളിഞ്ഞതായി പോക്സോ കോടതി ജഡ്ജി നിക്സൺ എം.ജോസഫ് ചൂണ്ടിക്കാട്ടി.കുട്ടിയുടെ അമ്മയും മുത്തശ്ശിയുമടക്കം 17 പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. 22 പ്രോസിക്യൂഷൻ രേഖകളും പരിശോധിച്ചു. കുട്ടിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി.വാഹിദ ഹാജരായി.

പീഡന വിവരം പുറത്തറിഞ്ഞത് സഹോദരനായ ഏഴു വയസ്സുകാരൻ മർദനമേറ്റു കൊല്ലപ്പെട്ടതോടെ; നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദിന് 21 വർഷം തടവ്; കൊലപാതക കേസിലും വിചാരണ നേരിടണം