മുംൈബ: ഇരുപതിലധികം നായകളോടൊപ്പം മാതാപിതാക്കൾ ഫ്‌ളാറ്റിൽ താമസ്സിപ്പിച്ചിരുന്ന കുട്ടിയെ മോചിപ്പിച്ചു. പൂണെയിലെ ക്വാണ്ടാ പ്രദേശത്തെ ഫ്‌ളാറ്റിൽ നായകളോടൊപ്പം കഴിയേണ്ടി വന്ന പതിനൊന്നു വയസ്സുകാരനെയാണ് പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് രക്ഷിച്ചത്.

സംഭവം അറിയാവുന്ന ഒരു പൊതുപ്രവർത്തകൻ ജില്ല ചൈൽഡ് ലൈൻ ഓഫിസറെ നേരത്തെ വിവരം അറിയിച്ചിരുന്നു. തുടർന്ന്, മെയ്‌ അഞ്ചിന് കുട്ടി താമസിക്കുന്ന ഫ്‌ളാറ്റിൽ ഉദ്യോഗസ്ഥൻ ചെന്നു. ദുർഗന്ധം വമിക്കുന്ന റൂമിനുള്ളിലേക്ക് ചെന്നപ്പോൾ കണ്ടത് ജനൽ വാതിലിന് മുകളിൽ ഇരിക്കുന്ന കുട്ടിയെയാണ്. അവന് ചുറ്റും ഇരുപതോളം നായകളും ഉണ്ടായിരുന്നു.

കുട്ടിയെ നായകളോടൊപ്പം വളർത്തരുതെന്നും അവനെ സ്‌കൂളിൽ പറഞ്ഞയക്കണമെന്നും ഇദ്ദേഹം രക്ഷിതാക്കൾക്ക് മുന്നറിയിപ്പും നൽകി. എന്നാൽ, മെയ്‌ ഒമ്പതിന് ഇതേ ഉദ്യോഗസ്ഥൻ ഫ്‌ളാറ്റിൽ ചെന്നപ്പോൾ കുട്ടിയെ നായകളോടൊപ്പമാക്കി വീട് പൂട്ടി രക്ഷിതാക്കൾ പുറത്ത് പോയിരുന്നു. ഇതോടെയാണ് പൊലീസിന്റെ സഹായത്താൽ കുട്ടിയെ ഫ്‌ളാറ്റിൽ നിന്നും മോചിപ്പിച്ചത്.

കുട്ടിയെ ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിച്ചെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. രക്ഷിതാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഏറെക്കാലം നായകളോടൊപ്പം കഴിഞ്ഞതിനാൽ കുട്ടിയുടെ പെരുമാറ്റത്തിന് നായകളുമായി സാമ്യമുണ്ടെന്നാണ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ പറയുന്നത്.