- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനംവകുപ്പിന്റെ പരിസ്ഥിതിലോല കണക്കുകൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു: അഡ്വ.വി സി.സെബാസ്റ്റ്യൻ
കൊച്ചി: സംസ്ഥാനത്തെ പരിസ്ഥിതിലോലപ്രദേശത്തിന്റെ വിസ്തീർണ്ണത്തെക്കുറിച്ചും വനവിസ്തൃതി സംബന്ധിച്ചും സംസ്ഥാന വനംവകുപ്പ് ഇതിനോടകം പുറപ്പെടുവിച്ചിട്ടുള്ള കണക്കുകളും റിപ്പോർട്ടുകളും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് ഇൻഫാം ദേശിയ സെക്രട്ടറി ജനറൽ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
കേരളത്തിലെ ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് വനംവിസ്തൃതി ഉയർത്തിക്കാട്ടി വനവൽക്കരണത്തിനുള്ള വിദേശ സാമ്പത്തിക സഹായം നേടിയെടുക്കാനുള്ള ശ്രമമാണ് കാലങ്ങളായി വനംവകുപ്പ് നടത്തുന്നത്. ഇത്തരം ഉദ്യോഗസ്ഥ അജണ്ടയിൽ ഭരണനേതൃത്വങ്ങൾ വീണുപോകുന്നത് ജനാധിപത്യഭരണസംവിധാനത്തിന് അപമാനകരമാണ്. പരിസ്ഥിതിലോലപ്രദേശം സംബന്ധിച്ച് ഇൻഫാം ഉൾപ്പെടെ കർഷകസംഘടനകൾ തെളിവുസഹിതം ഉയർത്തുന്ന കണക്കുകളും പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിഷേധിക്കാനാവില്ലെന്ന് വൈകിയ വേളയിലെങ്കിലും സർക്കാർ തിരിച്ചറിയണം.
കർഷകഭൂമി കയ്യേറാൻ സർക്കാർ രേഖകളിൽ കൃഷിഭൂമി വനമാക്കി കൃത്രിമംകാട്ടി തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമങ്ങളെ കർഷകർ സംഘടിച്ചെതിർക്കണം. ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും പരിസ്ഥിതിലോലമായി ഉൾപ്പെടുത്തി കർഷകരെ ക്രൂശിച്ചവർക്കെതിരെ സർക്കാർ നടപടിയെടുക്കാത്തലിലും ദുരൂഹതയുണ്ട്. ഭൂമാഫിയകളുടെ പിൻബലത്തിൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള വിവിധ താലൂക്കുകളിലെയും വില്ലേജുകളിലെയും ആധികാരിക രേഖകൾ പലതും കൃത്രിമം നടത്തി അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. പതിറ്റാണ്ടുകളായി കൈവശംവെച്ചനുഭവിക്കുന്നതും തലമുറകളായി കൈമാറ്റം ചെയ്തു ലഭിച്ചിരിക്കുന്നതുമായ ഭൂമി റീസർവ്വേകളിലൂടെ നഷ്ടപ്പെട്ടവർ ഒട്ടേറെയാണ്. ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും വനവൽക്കരണ അജണ്ടകളും ഭൂമാഫിയകളുമാണ് ഇതിന്റെ പിന്നിൽ.
വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും ബഫർ സോൺ നിർമ്മിക്കുവാൻ വേണ്ടി കർഷകരുടെ കൃഷിസ്ഥലം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുവാൻ വനംവകുപ്പ് നടത്തുന്ന ശ്രമങ്ങളെ കർഷകരും കർഷകപ്രസ്ഥാനങ്ങളും സംഘടിച്ചെതിർക്കും. ബഫർസോൺ വനത്തിനുള്ളിൽ മാത്രമായി നിജപ്പെടുത്തണം. കർഷകഭൂമിയുടെയും മനുഷ്യരുടെയും സംരക്ഷണത്തിനുവേണ്ടി വനത്തിനുള്ളിൽ നിശ്ചിതദൂരം ബഫർസോൺ പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വർഷങ്ങളായി കാർഷികവിളകൾ കൃഷിചെയ്യുന്ന ഭൂമി പരിസ്ഥിതിലോലപ്രദേശമല്ലെന്നുള്ള 2022 ഏപ്രിലിലെ ഹൈക്കോടതി വിധിയും സർക്കാർ മുഖവിലയ്ക്കെടുക്കണം. അതിരുകൾ വനമാണെന്നും വന്യജീവികളുടെ സാന്നിധ്യമുള്ള വനഭൂമിയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുവാൻ വനംവകുപ്പ് നടത്തിയ ശ്രമവും കോടതിയിൽ പരാജയപ്പെട്ടിട്ടുണ്ട്.
പരിസ്ഥിതിലോല കരടുവിജ്ഞാപനത്തിന്റെ കാലാവധി 2022 ജൂൺ 30ന് അവസാനിക്കുന്നതിനു മുമ്പായി സംസ്ഥാന സർക്കാർ വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന നോൺ കോർ വ്യവസ്ഥകൾ അംഗീകരിക്കരുതെന്നും സംസ്ഥാന സർക്കാർ റിപ്പോർട്ട് പൊതുജനങ്ങളുടെ അറിവിലേയ്ക്കും പഠനത്തിനുമായി പ്രസിദ്ധീകരിക്കണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.