- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനാല് തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ കീഴടക്കി ടീം ഇന്ത്യ; തോമസ് കപ്പുയർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇന്ത്യൻ ബാഡ്മിന്റൺ ടീം ചരിത്രം കുറിച്ചിരിക്കുന്നു. രാജ്യത്തെയാകെ ആവേശത്തിലാക്കുന്ന വിജയമാണിത്. ടീമിന് അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും നേരുന്നു. വരാനിരിക്കുന്ന കായിക പ്രതിഭകൾക്ക് ഈ വിജയം പ്രചോദനമാകും' എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വിഖ്യാതമായ തോമസ് കപ്പ് ബാഡ്മിന്റണിൽ 14 വട്ടം ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ തുരത്തി ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കുകയായിരുന്നു. ഫൈനലിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്.
സിംഗിൾസിൽ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോൾ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി. ക്വാർട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശിൽപി.
14 തവണ തോമസ് കപ്പ് ചാംപ്യന്മാരായിട്ടുള്ള ടീമും നിലവിലെ ജേതാക്കളുമായിരുന്നു ഇന്തൊനീഷ്യ. ആദ്യം നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ യുവതാരം ലക്ഷ്യ സെൻ, പിന്നാലെ നടന്ന ഡബിൾസ് മത്സരത്തിൽ സാത്വിക് രൺകിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം, മൂന്നാമത്തെ പുരുഷ സിംഗിൾസ് മത്സരത്തിൽ കിഡംബി ശ്രീകാന്ത് എന്നിവരും ഇന്തൊനീഷ്യൻ താരങ്ങളെ തകർത്തതോടെ 3 - 0നാണ് ഇന്ത്യ കീരീടമണിഞ്ഞത്.
ആദ്യ 3 കളിയും ജയിച്ച് ഇന്ത്യ സ്വർണമെഡൽ നേടിയതോടെ മൂന്നാം പുരുഷ സിംഗിൾസ് മത്സരവും 2ാം ഡബിൾസ് മത്സരവും ഉപേക്ഷിച്ചു. 3ാം സിംഗിൾസ് മത്സരത്തിൽ കിഡംബി ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകൾക്ക് ജോനാഥൻ ക്രിസ്റ്റിയെ (21 -15, 23 - 21) തകർത്തു.
അതിനു മുൻപു നടന്ന മത്സരത്തിൽ, ഇന്ത്യയുടെ സാത്വിക് രൺകിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്സാൻ കെവിൻ സഞ്ജയ സഖ്യത്തെ കീഴടക്കിയിരുന്നു. ആദ്യ ഗെയിം നഷ്ടമായ ഇന്ത്യൻ ഡബിൾസ് സഖ്യം ഉജ്വലമായി തിരിച്ചടിച്ച് മത്സരം 18 - 21, 23 - 21, 21 - 19 എന്ന സ്‌കോറിനാണു സ്വന്തമാക്കിയത്.
ഫൈനലിലെ ആദ്യ മത്സരത്തിൽ, ലക്ഷ്യ സെൻ, ആന്തണി ഗിൻടിങ്ങിനെ 8 - 21, 21 - 17, 21 - 16 എന്ന സ്‌കോറിനാണു കീഴടക്കിയത്. ഒരു മണിക്കൂറും 5 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ ജയം പിടിച്ചെടുത്തത്. ഡെന്മാർക്കിനെ സെമിയിൽ 3 - 2നു മറികടന്നായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം. ക്വാർട്ടറിൽ മലേഷ്യയെയാണ് ഇന്ത്യ തകർത്തത്.




