മുംബൈ: എൻസിപി നേതാവ് ശരത് പവാറിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് അറസ്റ്റിലായ നടി കേതകി ചിതാലെയെ കോടതിയിൽ ഹാജരാക്കി. തുടർന്ന് മെയ് 18 വരെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.

29-കാരിയായ ചിതാലെ ശനിയാഴ്ചയായിരുന്നു അറസ്റ്റിലായത്. ശരത് പവാറിനെ അപകീർത്തിപ്പെടുത്ത വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടുവെന്ന് ചൂണ്ടിക്കാട്ടി താനെ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. എൻസിപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

നടിയെ ഹാജരാക്കിയ കോടതിക്ക് മുമ്പിൽ ശരത് പവാറിന്റെ അനുയായികൾ എത്തി പ്രതിഷേധം നടത്തിയിരുന്നു. നടിക്ക് നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.

ശിവസേനയും എൻസിപിയും തമ്മിലുള്ള ശത്രുത നടിയുടെ പോസ്റ്റ് മൂലം വർധിക്കാൻ സാധ്യതയുണ്ടെന്നും സ്വപ്നിൽ നെട്ക എന്ന എൻസിപി പ്രവർത്തകൻ നൽകിയ പരാതിയിൽ പറയുന്നു. നരകം നിങ്ങളെ കാത്തിരിക്കുന്നു, നിങ്ങൾ ബ്രാഹ്മണരെ വെറുക്കുന്നു തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തിയത് ശരത് പവാറിനെ ഉദ്ദേശിച്ചുകൊണ്ടാണെന്നാണ് പരാതി.