കൊച്ചി- പാലക്കാട് സഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട കേസിൽ കേരളാ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ എന്നീ സംഘടനകളെ നിരോധിക്കാൻ വേണ്ട അടിയന്തിര നടപടികൾ കേരളാ സർക്കാരിന്റെ ഭാഗത്തു നിന്നും ഉടൻ ഉണ്ടാകണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും ആവശ്യപ്പെട്ടു. കേരളത്തിൽ അതിതീവ്ര സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളുടെ പ്രവർത്തനത്തിനെ പറ്റി വിശ്വ ഹിന്ദു പരിഷത്ത് പല തവണയും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. കേരളത്തിനെ ഒരു ഇസ്ലാമിക സ്റ്റേറ്റ് ആക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദുക്കളെ ശാരീരികമായും, മാനസികമായും മറ്റു രീതികളിലും ഉന്മൂലനം ചെയ്യുന്ന നടപടികൾ ഈ സംഘടനകൾ സ്ഥിരമായി ചെയ്തു വരികയാണ്.

ഇത്തരം സംഘടനകളെ കൂട്ടുപിടിച്ച് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്ന സി പി എം ഇക്കാര്യത്തിലും തുടർ നടപടികൾ കൈക്കൊള്ളാൻ സാധ്യതയില്ല. മതത്തിന്റെ കാര്യത്തിൽ കാണിക്കുന്ന ഇത്തരം ഇരട്ട താപ്പ് നയങ്ങൾ സർക്കാർ തുടരുകയാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പോലും മത നിയമത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്നു. ശബരിമല വിഷയത്തിൽ അത്യുൽസാഹം കാണിച്ച് വിശ്വാസികൾക്കെതിരെ ആയിരിക്കണക്കിന് കേസുകൾ എടുത്ത സർക്കാർ സംവിധാനം സമസ്ത നേതാവിന്റെ കാര്യത്തിൽ ചെറുവിരലനക്കാൻ പോലും തയ്യാറാകുന്നില്ല. വോട്ട് ബാങ്കിനെ ഭയന്ന് രാജ്യത്തെ നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന സംഘടനകൾക്കും അതിനെ അനുകൂലിക്കുന്ന സർക്കാരിനെതിരെയും കേരളത്തിലെ ഹൈന്ദവ സമൂഹം ഒന്നായി പ്രതികരിക്കുന്ന കാലം അതി വിദൂരമല്ലെന്ന് വിജി തമ്പിയും വി.ആർ. രാജശേഖരനും പ്രസ്താവനയിൽ അറിയിച്ചു.