- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ കാണാതായ 13-കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കാണാതായ പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഡൽഹി സാകേത് മെട്രോ സ്റ്റേഷന് സമീപത്തുനിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്ന് ഡൽഹി പൊലീസ് ബുധനാഴ്ച അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തതായും മുതിർന്ന പൊലീസുദ്യോഗസ്ഥ അറിയിച്ചു. പതിമൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.
മോഹിത് (20), ആകാശ് (19), ഷാരൂഖ് (20) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നാല് പേർക്കുമെതിരെ പോക്സോ വകുപ്പും കടത്തിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, തടഞ്ഞുവെയ്ക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏപ്രിൽ 24-ന് വൈകുന്നേരം അഞ്ച് മണിയോടെ വീട്ടിൽനിന്ന് പുറത്തുപോയ പെൺകുട്ടി മടങ്ങിവരാത്തതിനെ തുടർന്ന് സുഹൃത്തിന്റേയോ ബന്ധുവിന്റേയോ വീട്ടിൽ തങ്ങിയിട്ടുണ്ടാവുമെന്ന് കരുതിയെന്ന് കുട്ടിയുടെ വീട്ടുകാർ മൊഴിനൽകിയതായി പൊലീസ് പറയുന്നു. അടുത്തദിവസവും മടങ്ങിയെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളിൽ തിരക്കിയ ശേഷം ഏപ്രിൽ 26-ന് രക്ഷിതാക്കൾ പരാതി നൽകി. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
മെയ് ഒന്നിന് പ്രതികളിലൊരാളുടെ വിവരം ലഭിക്കുകയും പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അയാളിൽ നിന്നാണ് മറ്റ് പ്രതികളുടെ വിവരം ലഭിച്ചത്. പെൺകുട്ടിയുടെ ഫോട്ടോ ഉൾപ്പെടുന്ന പോസ്റ്റർ കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ഒരു സ്ത്രീയാണ് കുട്ടിയുടെ വിവരം പൊലീസിന് കൈമാറിയത്. പൊലീസെത്തുമ്പോൾ പെൺകുട്ടി മയക്കുമരുന്നിന്റേ ലഹരിയിലായിരുന്നു. എയിംസിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്.


