ബെംഗളൂരു: കർണാടക ശ്രീനിവാസ സാഗർ അണക്കെട്ടിന്റെ മതിൽക്കെട്ടിലൂടെ മുപ്പത് അടിയോളം ഉയരത്തിലേക്ക് വലിഞ്ഞ് കയറിയ യുവാവ് കാൽതെറ്റി താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. വെള്ളച്ചാട്ടത്തിനിടയിലൂടെ വലിഞ്ഞുകയറിയ യുവാവ് കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നു. കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു.

ചിക്കബെല്ലാപുരിൽ നിന്ന് കൂട്ടുകാർക്കൊപ്പം അണക്കെട്ട് കാണാൻ എത്തിയതായിരുന്നു യുവാവ്. സമീപത്തുണ്ടായിരുന്നവരുടെ എതിർപ്പ് അവഗണിച്ചാണ് മതിൽകെട്ടിലൂടെ മുകളിലേക്ക് കയറിയത്. യുവാവിനെതിരെ പൊലീസ് കേസെടുത്തു.

ശ്രീനിവാസ സാഗര അണക്കെട്ടിന്റെ ഭിത്തിയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് യുവാവ് കയറിയെന്നാണ് റിപ്പോർട്ടുകൾ. അണക്കെട്ടിന്റെ അധികൃതർ അരുതെന്ന് അദ്ദേഹത്തിന് വ്യക്തമായി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ യുവാവ് ഇത് ധിക്കരിച്ച് തന്റെ സാഹസിക പ്രകടനവുമായി മുന്നോട്ട് പോവുകയായിരുന്നു.

50 അടിയോളം ഉയരത്തിലാണ് അണക്കെട്ടിന്റെ ഭിത്തിയുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ വീഡിയോയിൽ, ചുറ്റുമുള്ള ആളുകൾ അദ്ദേഹത്തോട് താഴെയിറങ്ങാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത് വകവയ്ക്കാതെ യുവാവ് കയറുന്നത് വീഡിയോയിൽ കാണാം. അണക്കെട്ടിന്റെ ഭിത്തി പകുതിയോളം കയറിയ ശേഷമാണ് കാൽ വഴുതി താഴേക്ക് പതിച്ചത്. നട്ടെല്ലിനും കാലിനും പരിക്കേറ്റ യുവാവ് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.