- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ കർശന പരിശോധന; ഒരാഴ്ചക്കിടെ പിടിയിലായത് 12,458 നിയമലംഘകർ
റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ 12,458 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ മെയ് 12 മുതൽ മെയ് 18 വരെ നടത്തിയ ഫീൽഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതർ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരിൽ 7,836 പേർ രാജ്യത്തെ താമസ നിയമങ്ങൾ ലംഘിച്ചവരാണ്. അതിർത്തി നിയമങ്ങൾ ലംഘിച്ചതിനാണ് 3,134 പേരെ പിടികൂടിയത്. 1,488 പേർ തൊഴിൽ നിയമ ലംഘനങ്ങൾക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 115 പേർ. ഇവരിൽ 47 ശതമാനം പേർ യെമൻ സ്വദേശികളാണ്. 35 ശതമാനം പേർ എത്യോപ്യക്കാരും 18 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
സൗദി അറേബ്യയിൽ നിന്ന് നിയമം ലംഘിച്ച് മറ്റ് അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 71 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകർക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊടുത്ത 19 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം പിടിയിലായി ശിക്ഷയ്ക്ക് വിധേയമായവരുടെ ആകെ എണ്ണം 81,423 ലെത്തി. 77,630ലധികം പുരുഷന്മാരും 3,793 സ്ത്രീകളുമാണ്.
അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് ഗതാഗതമോ പാർപ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്താൽ പരമാവധി 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടാതെ, ഒരു ദശലക്ഷം റിയാൽ വരെ പിഴ, വാഹനങ്ങൾ അഭയം നൽകിയ സ്ഥലം എന്നിവ കണ്ടുകെട്ടൽ എന്നീ നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.




