- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടെൻഡർ വിളിച്ചതിൽ ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു; പഞ്ചാബ് മന്ത്രിക്കെതിരെ പരാതി; ഉടനടി പുറത്താക്കി മുഖ്യമന്ത്രി; പിന്നാലെ അറസ്റ്റിൽ
ചണ്ഡീഗഡ്: അഴിമതി ആരോപണ വിധേയനായ ആരോഗ്യമന്ത്രി വിജയ് സിങ്ലയെ പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. സംസ്ഥാനത്ത് ഒരു പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെൻഡർ വിളിച്ചതിൽ ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്ന് മന്ത്രിക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് പുറത്താക്കിയത്. ഇതിന് പിന്നാലെ പഞ്ചാബ് പൊലീസിലെ ആന്റി കറപ്ഷൻ വിഭാഗം സിങ്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മന്ത്രി കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കൽ നടപടിയും അറസ്റ്റും.
ഇന്ത്യയിൽ ഇത് രണ്ടാം തവണയാണ് അഴിമതി ആരോപണം നേരിട്ട ഒരു മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത്. 2015-ൽ ഡൽഹിയിലെ ആംആദ്മി സർക്കാരിൽ നിന്ന് ഒരു മന്ത്രിയെ അരവിന്ദ് കെജ്രിവാൾ പുറത്താക്കിയിരുന്നു. ആംആദ്മി പാർട്ടിയെ ഒരുപാട് പ്രതീക്ഷയോടെയാണ് ജനങ്ങൾ അധികാരത്തിലേറ്റിയതെന്നും അതുകൊണ്ടുതന്നെ ഒരു ശതമാനം അഴിമതി പോലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.
ഭാരതാംബയ്ക്ക് അരവിന്ദ് കെജ്രിവാളിനേപ്പോലെ ഒരു മകനും ഭഗവന്ത് മാനേപ്പോലെ ഒരു പട്ടാളക്കാരനുമുള്ളപ്പോൾ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സിങ്ല തന്റെ തെറ്റ് സമ്മതിച്ചിട്ടുണ്ടെന്നും മാൻ പറഞ്ഞു. അഴിമതിക്കെതിരേയുള്ള നിലപാട് എന്തായിരിക്കണമെന്ന് അരവിന്ദ് കെജ്രിവാളിന് വ്യക്തമായ ധാരണയുണ്ട്. അതാണ് പാർട്ടി പിന്തുടരുന്നതെന്നും സിങ്ലയുടെ പുറത്താക്കലിനെ ന്യായീകരിച്ച് ആംആദ്മി പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു.
എഎപി കൺവീനറും എംപിയുമായ രാഘവ് ചദ്ദയും നടപടിയെ പ്രശംസിച്ച് രംഗത്തുവന്നു. ഇന്ത്യയിൽ ആംആദ്മി പാർട്ടിക്ക് അല്ലാതെ ആർക്കാണ് സ്വന്തം പാർട്ടിയിലെ മന്ത്രിക്കെതിരെ പോലും ഇത്തരം ധീരമായ നടപടികളെടുക്കാൻ സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുൻപ് ഡൽഹിയിൽ കണ്ട കാര്യങ്ങൾ ഇപ്പോൾ പഞ്ചാബിലും കാണാൻ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.




