- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഓപ്പണിംഗിൽ ഇന്ത്യക്ക് ഒട്ടേറെ സാധ്യതകൾ; ശിഖർ ധവാനെ ഒഴിവാക്കാനുള്ള കാരണം ദ്രാവിഡ് അറിയിച്ചിരുന്നു'; വിമർശനങ്ങളെ പ്രതിരോധിച്ച് ബിസിസിഐ വൃത്തങ്ങൾ

മുംബൈ: രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ചപ്പോൾ കെ എൽ രാഹുലിനെ നായകനാക്കിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ജൂൺ ഒമ്പതിന് തുടങ്ങുന്ന പരമ്പരയിൽ അഞ്ച് ട്വന്റി 20 മത്സരങ്ങളാണുള്ളത്. ടീം പ്രഖ്യാപിച്ചപ്പോൾ ചില അപ്രതീക്ഷിത തീരുമാനങ്ങളുണ്ടായിരുന്നു.
വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനെ ടീമിലേക്ക് തിരിച്ചുവിളിച്ചുവെന്നുള്ളതായിരുന്നു ഒന്ന്. എന്നാൽ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസൺ രാഹുൽ ത്രിപാഠി, ശിഖർ ധവാൻ എന്നിവർക്ക് ടീമിൽ ഇടംലഭിച്ചില്ല. അതേ സമയം ഫോമിലല്ലാത്ത റിതുരാജ് ഗെയ്കവാദ്, ഇഷാൻ കിഷൻ, വെങ്കടേഷ് അയ്യർ എന്നിവരെ ഉൾപ്പെടുത്തിയതിൽ വിമർശനമുയർന്നു.
കഴിഞ്ഞ ദിവസം ധവാനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന രംഗത്തെത്തിയിരുന്നു. മൂന്ന് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്താമെങ്കിൽ എന്തുകൊണ്ട് ധവാനെ കൊണ്ടുവന്നില്ലെന്ന ചോദ്യമാണ് റെയ്ന ഉന്നയിച്ചത്. എന്നാലിപ്പോൾ ധവാൻ പുറത്താവാനുള്ള കാരണം വ്യക്തമായിരിക്കുകയാണ്. പ്രധാന കോച്ച് രാഹുൽ ദ്രാവിഡിന്റെ നിർബന്ധം കാരണമാണ് ധവാനെ തള്ളിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബിസിസിഐയുമായി ബന്ധപ്പെട്ടവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദ്രാവിഡ്, ധവാനെ വിവരം അറിയിച്ചിരുന്നുവെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വാർത്താവൃത്തങ്ങൾ വ്യക്തമാക്കി.
ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ടിൽ പറയുന്നതിങ്ങനെ.. ''രാഹുൽ ദ്രാവിഡിന്റേതായിരുന്നു ആ തീരുമാനം. കുറച്ചധികം വർഷങ്ങളായി ധവാൻ ഇന്ത്യൻ ക്രിക്കറ്റിന് മഹത്തായ സംഭാവനകൾ നൽകി. എന്നാൽ ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന യുവാക്കൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്. ദ്രാവിഡിന്റെ തീരുമാനത്തെ ഞങ്ങൾ പിന്തുണച്ചു. ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം ധവാനെ അറിയിച്ചിരുന്നു.'' ബിസിസിഐ വക്താവ് വ്യക്തമാക്കി.
ഓപ്പണിംഗിൽ ഇന്ത്യക്ക് നിരവധി സാധ്യതകളുണ്ട്. കെ എൽ രാഹുൽ, രോഹിത് ശർമ എന്നിവരായിരിക്കും ഓപ്പണർമാർ. പോരാത്തതിന് റിതുരാജ് ഗെയ്കവാദ്, ഇഷാൻ കിഷൻ, പൃഥ്വി ഷാ എന്നിവരും ഓപ്പണിങ് സ്ഥാനത്തിനായി മത്സരിക്കുന്നു. ഇതിനിടെ ധവാനെ ഉൾപ്പെടുത്തുക പ്രയാസമായിരിക്കും. ഓസീസ് പിച്ചിൽ മികച്ച പ്രകടനം നടത്തി അനുഭവസമ്പത്ത് ധവാനുണ്ടെങ്കിലും സ്‌ട്രൈക്കറേറ്റ് മോശമാണ്. അതിവേഗം സ്‌കോർ ഉയർത്താൻ കെൽപ്പുള്ള യുവതാരങ്ങൾ അവസരം കാത്തിരിക്കെ ഇന്ത്യ ധവാനെ പരിഗണിക്കാത്തതിൽ അത്ഭുതമില്ല.


