ബംഗളൂരു: കർണാടകയിൽ രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി അകന്നു നിന്ന മുതിർന്ന നേതാവ് എച്ച് എൻ ചന്ദ്രശേഖർ പാർട്ടിയിൽ നിന്നും രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വച്ചതെന്നാണ് വിശദീകരണം. ശനിയാഴ്ച വൈകിട്ടാണ് ചന്ദ്രശേഖർ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡികെ ശിവകുമാറിന് രാജിക്കത്ത് കൈമാറിയത്. ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശാലമായ ചരിത്ര പശ്ചാത്തലമുള്ള കോൺഗ്രസിൽ ചേർന്നതെന്ന് രാജിക്കത്തിൽ പറയുന്നു.

'ഞാൻ എന്റെ കർത്തവ്യം ആത്മാർത്ഥമായി നിർവഹിച്ചതിൽ തൃപ്തനാണ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു. എന്നെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്ത പാർട്ടിയിലെ എല്ലാവരോടും നന്ദി അറിയിക്കുന്നു-ചന്ദ്രശേഖർ രാജിക്കത്തിൽ പറയുന്നു.

രാജ്യസഭാ സീറ്റ് നൽകാത്തതിനാൽ പാർട്ടിയുമായി ഉടക്കി നിൽക്കുകയായിരുന്നു ചന്ദ്രശേഖർ. ഇതിനെ തുടർന്നാണ് രാജിയെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പരസ്യപ്രതികരണത്തിന് ചന്ദ്രശേഖർ തയ്യാറായിട്ടില്ല.

നിരവധി നാടകങ്ങളിലും സിനിമകളിലും ടെലിസീരിയലുകളിലും അഭിനയിച്ചിട്ടുള്ള ചന്ദ്രശേഖറിനെ നാടകത്തിലെ മുഖ്യമന്ത്രി വേഷം കൊണ്ട് 'മുഖ്യമന്ത്രി ചന്ദ്രു' എന്നും വിളിച്ചിരുന്നു 1985-ൽ ബിജെപി ട്ടി ടിക്കറ്റിൽ ഗൗരിബിദാനൂരിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് ചന്ദ്രു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായത്. പിന്നീട് ബിജെപിയിൽ ചേർന്ന് 1998 മുതൽ 2004 വരെ എം.എൽ.സിയായി. 2013 വരെ കന്നഡ വികസന അഥോറിറ്റി ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ 2014ൽ കോൺഗ്രസിൽ ചേരുകയായിരുന്നു.