ലഖ്‌നൗ: ഗ്യാൻവാപി മസ്ജിദിലെ സർവ്വെ ദൃശ്യങ്ങൾ അനുമതിയില്ലാതെ പ്രദർശിപ്പിക്കരുതെന്ന് വാരാണസി ജില്ലാ കോടതി നിർദ്ദേശം. ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം പരിശോധിച്ച ശേഷമാണ് കോടതി നിർദ്ദേശം. ദൃശ്യങ്ങൾ ചോർത്തരുത് എന്ന നിർദ്ദേശം സുപ്രീംകോടതി നേരത്തെ നല്കിയിരുന്നു.

കക്ഷികൾക്ക് നല്കിയ ദൃശ്യങ്ങൾ ഇന്നലെ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സുപ്രീം കോടതി നിർദേശത്തിന് വിരുദ്ധമായാണ് ദൃശ്യം പ്രചരിപ്പിച്ചതെന്ന് മസ്ജിദ് കമ്മിറ്റി ആരോപിച്ചു.

അതേ സമയം മസ്ജിദ് അടച്ചു പൂട്ടണം എന്ന ഹർജി വാരാണസി ഫാസ്റ്റ് ട്രാക്ക് കോടതി അടുത്ത മാസം എട്ടിലേക്ക് മാറ്റി. എതിർകക്ഷികളുടെ നിലപാട് കേട്ട ശേഷമേ തീരുമാനം എടുക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. മസ്ജിദിനുള്ളിൽ പ്രാർത്ഥനയ്ക്ക് അനുവാദം തേടിയുള്ള ആദ്യ ഹർജി ജൂലൈ നാലിലേക്ക് ജില്ലാ കോടതി നേരത്തെ മാറ്റിയിരുന്നു.