മലപ്പുറം: മലപ്പുറം താനൂരിൽ അസഭ്യം ചോദ്യം ചെയ്ത യുവാവിനെതിരെ പൊലീസിന്റെ മൂന്നാം മുറ. അക്രമം പുറത്ത് പറഞ്ഞാൽ കള്ളക്കേസിൽ അകത്തിടുമെന്ന ഭീഷണിപ്പെടുത്തിയെന്നും യൂത്ത് ലീഗ് പ്രാദേശിക നേതാവ്. പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത യുവാവിനെ താനൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ശനിയാഴ്‌ച്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

നന്നമ്പ്ര പഞ്ചായത്തിലെ പതിനൊന്നാം വാർഡ് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റും തെയ്യാല മങ്ങാട്ടമ്പലം കോളനി സ്വദേശിയുമായ ഞാറക്കാടൻ അബ്ദുൽസലാമിന്റെ മകൻ മുഹമ്മദ് തൻവീറിനെ (23)യാണ് താനൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. പൊലീസ് അക്രമം പുറത്ത് പറഞ്ഞാൽ കള്ളക്കേസിൽ അകത്തിടുമെന്ന ഭീഷണിപ്പെടുത്തിയതായും യുവാവ് വെളിപ്പെടുത്തി.

ഒഴൂരിലെ മണലിപ്പുഴയിലൂടെ ബൈക്കിൽ മൂന്നുപേരുമായി യാത്ര ചെയ്യുകയായിരുന്ന തൻവീറിനെ പൊലീസ് കൈകാണിച്ചു. വണ്ടി നിർത്തി 1000 രൂപ പിഴ അടക്കാൻ പൊലീസ് ആവശ്യപ്പെട്ടു. കയ്യിൽ 250 രൂപയെ ഒള്ളൂവെന്ന് അറിയിച്ചപ്പോൾ 500 രൂപ അടക്കാൻ പറഞ്ഞു. കാർഡിലാണ് ക്യാഷെന്ന് അറിയിച്ചതോടെ കള്ളം പറയുന്നോ എന്ന് പറഞ്ഞ് പൊലീസ് തെറിവിളിക്കുകയായിരുന്നുവെത്രേ. മരണപ്പെട്ട ഉമ്മയെ തെറിവിളിച്ചത് യുവാവ് ചോദ്യം ചെയ്തതോടെ സഞ്ജു, ശ്രീജിത്ത് എന്നിവർ ചേർന്ന് യുവാവിനെ ബലമായി പിടിച്ചു പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചുവെന്നാണ് പരാതി.

സ്റ്റേഷനിലെ ഇൻവെസ്റ്റിഗേഷൻ റൂമിൽ കൊണ്ടിട്ട് നീ പൊലീസിനെ ചോദ്യം ചെയ്യുമോ എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് വന്ന എല്ലാ പൊലീസുകാരും മുഖത്തും പുറത്തും നാവിക്കും നെഞ്ചത്തും മർദ്ദിച്ചു. ശ്രീജിത്ത്, സജ്ഞു എന്നിവർ നാവിക്ക് ഷൂ ഇട്ട് ചവിട്ടുകയും കാല് മടക്കി കാലിനടിയിൽ ലാത്തി കൊണ്ട് അടിക്കുകയും ചെയ്തു. ശേഷം സ്റ്റേഷനിലെത്തിയ എസ്‌ഐ കണ്ണിലും ലിംഗത്തിലും കുരുമുളക് സ്േ്രപ ചെയ്തതായും യുവാവ് പറഞ്ഞു. നെഞ്ചത്ത് ലാത്തി കൊണ്ട് കുത്തുകയും ചെകിടത്ത് അടിക്കുകയും ചെയ്തു.

രാത്രി ഒൻപത് മണിയോടെ ഇൻവെസ്റ്റി ഗേഷൻ റൂമിന് പുറത്തെക്കിറക്കിയ തൻവീറിനെ കാമറ ഇല്ലാത്ത സ്ഥലത്തേക്ക് മാറ്റി റൈറ്ററും മർദ്ദിച്ചതായും യുവാവ് പറയുന്നു. പൊലീസിനെ തെറിവിളിച്ചു എന്ന വകുപ്പും ചാർത്തി യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് രാത്രി പതിനൊന്ന് മണിയോടെ ബന്ധുക്കളുടെ ജാമ്യത്തിൽ യുവാവിനെ വീട്ടിലേക്ക് അയച്ചു. അടുത്ത മാസം ഗൾഫിൽ പോകാനിരിക്കുന്ന കാര്യം യുവാവ് പൊലീസിനോട് പറഞ്ഞിരുന്നു.

സ്റ്റേഷനിലെ സംഭവങ്ങൾ പുറത്ത് പറഞ്ഞാൽ പാസ്‌പോർട്ട് കണ്ട്‌കെട്ടുമെന്നും വിവിധ കേസുകളിൽ പ്രതിയാക്കി അകത്തിടുമെന്നും പിന്നെ പുറംലോകം കാണാൻ കഴിയില്ലെന്നും പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസ് മർദ്ദിച്ച കാര്യം യുവാവ് ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ ഞായറാഴ്‌ച്ച വൈകീട്ട് ഏഴ് മണിയോടെ യുവാവ് രക്തം ചർദ്ദിക്കുകയും അസ്വസ്തത അനുഭവപ്പെടുകയും ചെയ്തതോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ യുവാവ് ചികിൽസ തേടി.

പരിശോധനയിൽ കാര്യങ്ങൾ വിശദീകരിക്കാതിരുന്ന യുവാവിനോട് ഡോക്ടർ വിവിധ ടെസ്റ്റിന് നിർദ്ദേശിച്ചു. ഈ ടെസ്റ്റുകളിൽ നെഞ്ചിനും ആന്ധരികാവയവത്തിനും പരിക്കേറ്റതായി കണ്ടു. ഒപ്പം ഇ.സി.ജിയിലും വേരിയേഷൻ ശ്രദ്ധയിൽപ്പെട്ട ഡോക്ടർ അടിയന്തിര ചികിൽസ നൽകി 108 ആംബബുലൻസ് വിളിച്ചു നൽകി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജിലെ ചികിൽസക്ക് ശേഷം ഇന്നലെ മുതൽ യുവാവ് വീട്ടിൽ റസ്റ്റിലാണ്. പൊലീസിനെതിരെ പരാതി നൽകാൻ പേടിയുണ്ടെങ്കിലും മുഖ്യമന്ത്രി, ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക് യുവാവ് പരാതി നൽകിയിട്ടുണ്ട്.