ചെന്നൈ: പ്രണയം നിരസിച്ചതിന് 16 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. ജയിലിൽ നിന്നിറങ്ങിയതിനു പിന്നാലെയാണ് പോക്‌സോ കേസ് പ്രതിയായ കേശവൻ എന്ന യുവാവ് പതിനാറുകാരിയെ ആക്രമിച്ചത്.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. തിരുച്ചിറപ്പള്ളി അതികുളം സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആക്രമിക്കപ്പെട്ടത്. പ്രണയം നിരസിച്ചതിനാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്. ഇവർക്ക് ശരീരത്തിൽ 14 കുത്തുകളേറ്റിരുന്നു. പ്രതിയായ കേശവനെ പിന്നീട് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പരീക്ഷ കഴിഞ്ഞ് ബന്ധുവിനെ കാണാൻ പോകുകയായിരുന്ന പെൺകുട്ടിയെ റെയിൽവേ മേൽപ്പാലത്തിന് സമീപം പ്രതി കേശവൻ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. ആക്രമണം നടന്ന ദിവസം കേശവൻ പ്രണയം പെൺകുട്ടിയോട് പറഞ്ഞു. എന്നാ പെൺകുട്ടി ഇത് വിസമ്മതിച്ചപ്പോൾ കേശവൻ 14 തവണ അവളെ കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് കത്തി കൃത്യം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടു.

പെൺകുട്ടി താഴെ വീഴുന്നത് കണ്ട യാത്രക്കാർ അവളുടെ ശരീരത്തിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 2021 ജൂണിൽ ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേശവനെ നേരത്തെ തന്നെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. അടുത്തിടെയാണ് ഇയാൾ ജയിൽ മോചിതനായത്.

പ്രതിയായ കേശവനെ പൊലീസ് തിരയുന്നതിനിടയിൽ ഇയാളുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തി. മണപ്പാറയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ മൃതദേഹം കിടക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്ത പൊലീസ് കേശവന്റെ പിതാവിനെ കൊണ്ടുവന്ന് മൃതദേഹം തിരിച്ചറിഞ്ഞു.