- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീരിൽ ഭീകരർ ലക്ഷ്യമിട്ടത് പൊലീസ് ഉദ്യോഗസ്ഥരെയും അദ്ധ്യാപകരെയും ഗ്രാമത്തലവന്മാരെയും; ഒരു വർഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങൾ; ജനങ്ങളിൽ ഭയം ജനിപ്പിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക ലക്ഷ്യമെന്ന് ഡിജിപി
ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്നത് പതിനാറ് ആസൂത്രിത കൊലപാതകമെന്ന് പൊലീസ് രേഖകൾ. റിപ്പോർട്ട് അനുസരിച്ച് കുറഞ്ഞത് 16 കൊലപാതകങ്ങൾ എങ്കിലും കശ്മീരിൽ നടന്നിട്ടുണ്ട്. അദ്ധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ, ഗ്രാമത്തലവന്മാർ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഭീകരർ അവരുടെ സാന്നിധ്യം അറിയിക്കാൻ ജനങ്ങളെ അപായപ്പെടുത്തുന്നുവെന്ന് ജമ്മു കശ്മീർ ഡിജിപി പറഞ്ഞു.
ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും സർക്കാരിലെ ആളുകളെയും ലക്ഷ്യമിടുന്നത് വഴി ജനങ്ങളിൽ 'ഭയം ജനിപ്പിക്കാനാണ്' ഭീകരർ ലക്ഷ്യമിടുന്നത്. സൈന്യവും പൊലീസും ശക്തമായി ഇടപെട്ടതോടെ കശ്മീരിലെ സാധാരണക്കാർ ഭീകരരെ ഭയപ്പെടുന്ന നില മാറിയിരുന്നു. ജനങ്ങളെ ഭയപ്പെടുത്തി താഴ് വരയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഇത്തരം ആക്രമണങ്ങൾ അവർ നടത്തുന്നതെന്ന് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു കൊണ്ട് ജമ്മു കശ്മീർ പൊലീസ് ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു.
താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുമുള്ള അംഗങ്ങളെ ആക്രമിക്കുന്നതിലൂടെ 'ഭീകരർ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമമാണ്' നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ ഭയപ്പെടാതെ കശ്മീരിൽ ജീവിക്കാൻ ശ്രമിക്കുന്നവരെ തെരഞ്ഞു പിടിച്ച് വക വരുത്തുക വഴി താഴ്‌വരയിൽ അരക്ഷിതാവസ്ഥ പടർത്തുകയാണ് അവരുടെ ലക്ഷ്യം - ഡിജിപി പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസമായി കശ്മീരിലും സൈന്യവും ഭീകരരും തമ്മിൽ തുടർച്ചയായി ഏറ്റുമുട്ടൽ നടക്കുകയാണ്. രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലും അവന്തിപ്പോരയിലുമാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. മൂന്ന് ദിവസത്തിനിടെ 10 ഭീകരരെയാണ് സുരക്ഷ സേന വധിച്ചത്.
ജമ്മുകശ്മീരിലെ കുൽഗാമിൽ അദ്ധ്യാപികയെ ഭീകരർ വെടിവച്ചുകൊലപ്പെടുത്തിയിരുന്നു. സാംബ സ്വദേശിയും കുൽഗാം ഹൈസ്‌കൂൾ അദ്ധ്യാപികയുമായ രജനിബാലയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലെത്തി ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിനുത്തരവാദികളായ ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്ന് ജമ്മുകാശ്മീർ പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന ഗോപാൽപുര മേഖല സൈന്യം വളഞ്ഞിട്ടുണ്ട്. ഈ മാസം മാത്രം ഭീകരരുടെ വെടിയേറ്റ് മൂന്ന് സർക്കാർ ഉദ്യോഗസ്ഥരാണ് ജമ്മു കാശ്മമീരിൽ കൊല്ലപ്പെട്ടത്. ഇന്നലെ അവന്തിപുരയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു.
അവന്തിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ കശ്മീരി ടെലിവിഷൻ താരം അമീരാ ഭട്ടിന്റെ കൊലപാതകികളെ സൈന്യം വധിച്ചത്. ലഷ്‌കർ ഭീകരരായ ഷാക്കിർ അഹമ്മദ് വാസ, അഫ്‌റീൻ മാലിക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.




