ചെന്നൈ: ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ പൊടുന്നനെയുള്ള വിയോഗം ഇന്ത്യൻ കലാലോകത്തിന് ഒന്നാകെ ഞെട്ടലുളവാക്കിയിരിക്കുകയാണ്. കൊൽക്കത്ത നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിൽ കെകെ ഇന്നലെ സംഗീതനിശ അവതരിപ്പിച്ചിരുന്നു. ഈ പരിപാടിക്കു ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കൃഷ്ണകുമാർ കുന്നത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എ ആർ റഹ്‌മാൻ. വികാരപൂർണ്ണമാണ് വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ റഹ്‌മാൻ കുറിച്ച വാക്കുകൾ.

പ്രിയ കെകെ, എന്തിനായിരുന്നു ഇത്ര തിടുക്കം സുഹൃത്തേ? താങ്കളെപ്പോലെ അനുഗ്രഹീതരായ കലാകാരന്മാരാണ് ജീവിതത്തെ കൂടുതൽ സഹനീയമാക്കി മാറ്റുന്നത്, റഹ്‌മാൻ കുറിച്ചു.



ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവർന്ന മലയാളി ഗായകനാണ് കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്ത് (53). ആൽബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കെ കെ വിവിധ ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 'പൽ' എന്ന തന്റെ ആദ്യ ആൽബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികൾക്കിടയിൽ പ്രശസ്തനായത്. ബോളിവുഡ് ചിത്രങ്ങളായ ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) ആംഖോം മേം തേരി, ബച്ച്‌നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഗൂണ്ടേയിലെ തൂനെ മാരി എൻട്രിയാൻ തുടങ്ങിയവ കെ കെ പാടിയ ഹിറ്റ് ഗാനങ്ങളാണ്.