ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ എതിരില്ലാത്ത സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ചു. ബിജെപിയുടെ ഇരുപത് സ്ഥാനാർത്ഥികളും കോൺഗ്രസിന്റെ എട്ട് സ്ഥാനാർത്ഥികളുമാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്..

കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, പീയുഷ് ഗോയൽ, കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, രൺദീപ് സിങ് സുർജേവാല, മുകുൾ വാസ്‌നിക്, വിവേക് തൻഖ, കപിൽ സിബൽ (സമാജ് വാദി പാർട്ടി സ്വതന്ത്രൻ) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പ്രമുഖർ.

വൈഎസ്ആർ കോൺഗ്രസിലെ നാല് അംഗങ്ങളും സമാജ്‌വാദി പാർട്ടി, ഡിഎംകെ, ബിജെഡി എന്നീ പാർട്ടികളിലെ മൂന്നു പേർ വീതവും തെരഞ്ഞെടുക്കപ്പെട്ടു. ആർജെഡി, ആം ആദ്മി പാർട്ടി, അണ്ണാ ഡിഎംകെ, ടിആർഎസ് തുടങ്ങിയ പാർച്ചികളിൽ നിന്നും 2 വീതം പേരും ജെഡിയു ,ശിവസേന എൻസിപി ജെഎംഎം എന്നിവരുടെ ഓരോ സ്ഥാനാർത്ഥികളും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചതോടെ 4 സംസ്ഥാനങ്ങളിൽ പോരിനു കളമൊരുങ്ങി. മഹാരാഷ്ട്ര, ഹരിയാന, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ സീറ്റിലേക്ക് വീതം ഈ മാസം 10ന് തെരഞ്ഞെടുപ്പ് നടക്കും.

നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കാവുന്ന സീറ്റുകളിൽ കൂടുതൽ ലക്ഷ്യമിട്ട് രാഷ്ടീയ കക്ഷികൾ സ്ഥാനാർത്ഥികളെ കളത്തിലിറക്കിയതോടെയാണ് ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.