ന്യൂഡൽഹി: ടിവി ചാനൽ ചർച്ചയ്ക്കിടെ ബിജെപി നേതാവ് നൂപുർ ശർമ പ്രവാചകനെതിരെ നടത്തിയ പരാമർശത്തിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കശ്മീർ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നു, ഇതൊന്നും ഇന്ത്യയെ ബാധിക്കാറില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണെന്നും പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ആഗോള തലത്തിലുള്ള മുസ്ലിം സമൂഹത്തെ വേദനിപ്പിക്കുന്നതാണു പരമാർശമെന്നും വിവാദ പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ പരസ്യമായ ക്ഷമാപണം നടത്തുമെന്നാണു പ്രതീക്ഷയെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ടിവി ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ചു യുപിയിലെ കാൻപുരിലുണ്ടായ സംഘർഷം അറബ് ലോകത്ത് ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കുന്ന തരത്തിലേക്കു വളർന്നതോടെ പ്രശ്നപരിഹാരത്തിനു കേന്ദ്ര സർക്കാർ അടിയന്തര നടപടികളുമായി മുന്നോട്ടുവന്നിരുന്നു.

വിവാദ പരാമർശം നടത്തിയ വക്താവ് നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ഡൽഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. പരാമർശം നടത്തിയവർക്കെതിരെയുള്ള അച്ചടക്കനടപടിയെ സ്വാഗതം ചെയ്‌തെങ്കിലും ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്നാണ് ഖത്തർ ആവശ്യപ്പെട്ടത്.