റിയാദ്: സൗദി അറേബ്യയിൽ മധ്യാഹ്ന വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ അറിയിച്ചു.

തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്ന് മാസക്കാലം വിലക്കുണ്ടാകും. സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവിൽ ഉണ്ടാകുക.

സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാൻ ശ്രമിച്ചും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ അകറ്റി നിർത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്.

നിയമം ലംഘിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഓരോ ലംഘനത്തിനും 3,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തുകയും സ്ഥാപനം താൽക്കാലികമായോ സ്ഥിരമായോ അടച്ചു പൂട്ടുകയും ചെയ്യും.