ഇടുക്കി: നെടുങ്കണ്ടത്ത് വിതരണം ചെയ്ത റേഷൻ അരിയിൽ വ്യാപകമായി വണ്ടുകളേയും ചെറു പ്രാണികളേയും കണ്ടെത്തി. ഉപയോഗ ശൂന്യമായ അരി ഉപഭോക്താക്കൾ തിരികെ എത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പകരം അരി വിതരണം ചെയ്യുമെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.

നെടുങ്കണ്ടം കിഴക്കേ കവലയിൽ പ്രവർത്തിക്കുന്ന റേഷൻ വ്യാപാര സ്ഥാപനത്തിൽ നിന്ന് വിതരണം ചെയ്ത അരിയിലാണ് വണ്ടുകളേയും ചെറു പ്രാണികളേയും കണ്ടെത്തിയത്. ഗോഡൗണിലെ ഗോതമ്പ് ചാക്കുകളിൽ നിന്ന് വണ്ടുകളും പ്രാണികളും പെരുകിയതാവാമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ സാധനങ്ങൾ വാങ്ങിയ നിരവധി ഉപഭോക്താക്കൾക്ക് ഉപയോഗ ശൂന്യമായ അരിയാണ് ലഭിച്ചത്. ഇവരിൽ പലരും അരി തിരികെ എത്തിച്ചു. റേഷൻ സ്ഥാപന ഉടമ പകരം അരി വിതരണം ചെയ്തു.

വണ്ടന്മേട്ടിലെ ഗോഡൗണിൽ ഗോതമ്പ് ചാക്കുകൾക്ക് സമീപത്തായാണ് അരി ചാക്കുകളും സൂക്ഷിച്ചിരുന്നത്. ഉപഭോക്താക്കൾ തിരികെ എത്തിച്ച അരിക്ക് പകരം ഗുണമേന്മയുള്ള അരി റേഷൻ സ്ഥാപനത്തിലേയ്ക്ക് വിതരണം ചെയ്യും. മറ്റ് റേഷൻ കടകളിൽ വിതരണത്തിനായി എത്തിച്ച അരിയിൽ വണ്ടുകൾ ഉണ്ടോ എന്നത് സംബന്ധിച്ചും അന്വേഷിക്കും.