ന്യൂഡൽഹി: ഡൽഹിയിൽ ഹോംവർക്ക് പൂർത്തിയാക്കാത്തിന് എട്ടുവയസ്സുകാരിക്ക് നേരെ അമ്മയുടെ കൊടും ക്രൂരത. കടുത്ത ചൂടിൽ കൈയും കാലും കെട്ടിയിട്ട് വീടിന്റെ ടെറസിൽ എട്ടുവയസ്സുകാരിയെ കിടത്തിയിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

മണിക്കൂറുകളോളം വെയിലത്ത് ടെറസിൽ കിടന്ന് നിലവിളിച്ച കുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി. ഹോം വർക്ക് പൂർത്തിയാക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കാരവാൾ പ്രദേശത്താണ് സംഭവം. വീടിന്റെ ടെറസിന് മുകളിൽ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു എട്ടു വയസ്സുകാരി. രക്ഷപ്പെടാൻ കഴിയാതെ കുട്ടി അലമുറയിട്ട് കരയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഡൽഹി കടുത്ത ചൂടിൽ വെന്തുരുകുമ്പോഴാണ് കുട്ടിക്ക് നേരെയുള്ള ക്രൂരത. കടുത്ത വെയിലിൽ പൊള്ളലേറ്റാണ് കുട്ടിയെ കരഞ്ഞത്.

ഹോം വർക്ക് ചെയ്യാത്തതിന് കുട്ടിക്ക് ശിക്ഷ നൽകിയതാണ് എന്ന് അമ്മ സമ്മതിച്ചു. അഞ്ചുമുതൽ ഏഴുമിനിറ്റ് നേരം മാത്രമാണ് കുട്ടിയെ ടെറസിൽ കിടത്തിയതെന്നും അമ്മ പറയുന്നു. കുട്ടികൾക്കെതിരായ അതിക്രമത്തിന് അമ്മക്കെതിരെ കേസെടുക്കുമെന്നാണ് വിവരം. സംഭവത്തിൽ അമ്മയ്ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.