കൊച്ചി: ബഫർസോൺ പ്രശ്നബാധിത പ്രദേശങ്ങളിൽ കർഷക ജനകീയ സദസ്സുകൾ രൂപീകരിച്ച് ജനകീയ മുന്നേറ്റം ശക്തിപ്പെടുത്തുമെന്നും മലബാറിലെ മലയോരമേഖലകളിൽ ഇതിന് തുടക്കം കുറിക്കുമെന്നും ഇൻഫാം ദേശിയ സമിതി.

കർഷകപ്രസ്ഥാനങ്ങളുടെയും കർഷകാഭിമുഖ്യമുള്ള ജനകീയ സംഘടനകളുടെയും ഏകോപിച്ചുള്ള സംയുക്ത നീക്കങ്ങൾ ബഫർസോൺ വിഷയത്തിൽ അടിയന്തരമാണ്. ജനങ്ങളുടെ ജീവനും ജീവനോപാധികൾക്കും സംരക്ഷണ കവചമൊരുക്കേണ്ടവർ കൃഷിഭൂമി വനമായി മാറ്റുവാൻ ശ്രമിക്കുന്നതിന്റെ ബാക്കിപത്രമാണ് ബഫർസോൺ. നിയമനിർമ്മാണമല്ലാതെ ഇക്കാര്യത്തിൽ മറ്റൊരു പോംവഴിയുമില്ല. ജനങ്ങളെ ചതിക്കുഴിയിലേയ്ക്ക് തള്ളിയിട്ടവർതന്നെ സംരക്ഷകരായി അവതരിക്കുന്നത് വിരോധാഭാസമാണെന്നും ജനപ്രതിനിധികളും ഭരണനേതൃത്വങ്ങളും ആത്മാർത്ഥസമീപനം സ്വീകരിച്ചില്ലെങ്കിൽ സുപ്രീംകോടതി വിധിയെത്തുടർന്ന് എറണാകുളം മരടിലുണ്ടായ അനുഭവം മലയോര മേഖലകളിൽ ആവർത്തിക്കുമെന്നും ഇൻഫാം നേതൃസമ്മേളനം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ബഫർസോൺ പ്രശ്നബാധിത പ്രദേശങ്ങളിലുള്ള കർഷകപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി ദേശീയ ഭാരവാഹികളെ സമ്മേളനം ചുമതലപ്പെടുത്തി. ദേശീയ ചെയർമാൻ മോൺ.ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറൽ ഷെവ,അഡ്വ.വി സി.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും ജനറൽ സെക്രട്ടറി ഫാ.ജോസഫ് കാവനാടി വിഷയാവതരണവും നടത്തി. ദേശീയ ഡയറക്ടർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ പാല, ഫാ. ജോർജ് പൊട്ടയ്ക്കൽ കോതമംഗലം, ജോസഫ് കാര്യാങ്കൽ മഞ്ചേരി, ഫാ.ജോബി ജോർജ്. ഫാ.ജോസ് പെണ്ണാപറമ്പിൽ, അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ, ഗിരി തിരുതാളി, ജിം മാത്യു എന്നിവർ സംസാരിച്ചു. കാർഷികമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹാരം നേടുന്നതിനായി ഇൻഫാമിന്റെ മേഖല, ജില്ലാതല നേതൃസമ്മേളനങ്ങൾ ജൂൺ, ജൂലൈ മാസങ്ങളിലായി ചേരുമെന്ന് ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി അറിയിച്ചു.