പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് മുൻ എംഎൽഎ വി ടി ബൽറാം. എന്തിനാണ് സരിത്തിനെ കേരള വിജിലൻസ് വീട് കയറി തട്ടിക്കൊണ്ടു പോയതെന്നും അയാൾക്കെതിരായ പുതിയ കേസ് എന്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഇക്കാര്യത്തിലെങ്കിലും വാ തുറന്ന് വിശദീകരിക്കേണ്ടതില്ലേ എന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മറ്റ് കാര്യങ്ങളിലൊക്കെ പിണറായി വിജയൻ അൽപ്പസമയം കൂടി മൗനം തുടർന്നോട്ടെ.
എന്നാൽ എന്തിനാണ് സരിത്തിനെ കേരള വിജിലൻസ് വീട് കയറി തട്ടിക്കൊണ്ടു പോയത് എന്താണ് അയാൾക്കെതിരായ പുതിയ കേസ് അയാൾക്കെതിരായ ലൈഫ് മിഷൻ കേസിൽ പുതിയ എന്തെങ്കിലും തെളിവുകൾ പുറത്തുവന്നിട്ടുണ്ടോ പാലക്കാട് വിജിലൻസ് യൂണിറ്റിന് ഇതിൽ എന്താണ് കാര്യം ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അയാളെ പിടിച്ചു കൊണ്ടുപോയതും ദേഹോപദ്രവമേൽപ്പിച്ചതും ഫോൺ പിടിച്ചുപറിച്ചതും ലോക്കൽ പൊലീസ് പോലുമറിയാത്ത ഈ തട്ടിക്കൊണ്ടു പോകൽ എങ്ങനെ ഷാജി കിരൺ അറിഞ്ഞു
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഇക്കാര്യത്തിലെങ്കിലും വാ തുറന്ന് വിശദീകരിക്കേണ്ടതില്ലേ
പിണറായി വിജയൻ ഭക്തർ പതിവ് പോലെ സ്തുതിപാടലും ക്യാപ്‌സ്യൂൾ വിതരണവുമായി നടന്നോട്ടെ, പക്ഷേ കേരളത്തിലെ 'ഇടതുപക്ഷ'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാംസ്കാരിക പ്രവർത്തകരോടും മനുഷ്യാവകാശ പ്രവർത്തകരോടുമൊക്കെ ഒരു ചോദ്യം ഉയരുന്നുണ്ട്.
നിങ്ങളീ അമിതാധികാര പ്രമത്തത കാണുന്നില്ലേ
നാട് ഭരിക്കുന്നവർക്കെതിരെ വാ തുറക്കുന്നവരെ വേട്ടയാടാൻ പൊലീസിനെയും മറ്റ് ഭരണകൂട സംവിധാനങ്ങളേയും ദുരുപയോഗിക്കാൻ മടിയില്ലാത്ത ഒരു സ്വേച്ഛാധിപതിയാണോ കേരളത്തിലിന്ന് അധികാരത്തിലിരിക്കുന്നതെന്ന് നിങ്ങൾക്കാർക്കും തോന്നുന്നില്ലേ
അതോ കണ്ടിട്ടും നിങ്ങൾ മിണ്ടാതിരിക്കുകയാണോ