കുവൈറ്റ് സിറ്റി: സൗദി അറേബ്യയെ 'അപമാനിക്കുന്ന' തരത്തിൽ ട്വീറ്റ് ചെയ്‌തെന്ന കേസിൽ ആക്ടിവിസ്റ്റിന് അഞ്ച് വർഷം തടവുശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. സൽമാൻ അൽ- ഖാലിദി എന്ന 23കാരനാണ് കുവൈറ്റ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ജനീവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യൂറോ- മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്ററാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

'സൗദി അറേബ്യൻ ഭരണകൂടത്തെ അപമാനിച്ചു, തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ചു,' എന്നിങ്ങനെയായിരുന്നു ഖാലിദിക്കെതിരായ ആരോപണങ്ങൾ. ശിക്ഷ വിധിക്കുന്ന സമയത്ത് ഖാലിദിയെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല.

അതേസമയം തനിക്കെതിരായ കോടതി വിധി മനുഷ്യാവകാശ ലംഘനമാണെന്ന് സൽമാൻ അൽ- ഖാലിദി പ്രതികരിച്ചു. ''ഈ കോടതി വിധി എനിക്കെതിരായ അനീതിയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ മൂല്യങ്ങളെ ലംഘിക്കുന്നതാണ് ഈ വിധി,'' അദ്ദേഹം പറഞ്ഞു. ഒരു ഇൻവെന്റർ എന്ന രീതിയിൽ 46 അന്താരാഷ്ട്ര മത്സരങ്ങളിൽ കുവൈറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ളയാളാണ് താനെന്നും സൽമാൻ അൽ- ഖാലിദി കൂട്ടിച്ചേർത്തു.

നേരത്തെ, തന്റെ ജീവൻ അപകടത്തിലാണെന്ന് ചൊവ്വാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിൽ ഖാലിദി പറഞ്ഞിരുന്നു. കോടതി വിധിക്ക് പിന്നാലെ താൻ അപകടത്തിലാണെന്ന് തോന്നിയെന്നും കുവൈറ്റ് വിട്ട് ഖത്തറിലേക്ക് കടന്നെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞത്.

കുവൈത്തിലെ 1960 പീനൽ കോഡ് പ്രകാരം തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്ന ആക്ടിവിസ്റ്റുകളെ വിചാരണ ചെയ്യാനും ശിക്ഷിക്കാനുമുള്ള വിശാലമായ അധികാരം കുവൈത്തി അധികൃതർക്ക് നൽകുന്നുണ്ട്. 2015ലാണ് കുവൈറ്റ് സൗബർ ക്രൈം നിയമം പാസാക്കിയത്.

സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്നും തന്നെ തടഞ്ഞതിനെ വിമർശിച്ച് കൊണ്ടായിരുന്നു ഖാലിദി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. 2021 ഡിസംബറിലായിരുന്നു സംഭവം. സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ജിയെക്കുറിച്ചും ട്വീറ്റിൽ പരാമർശിച്ചിരുന്നു.

തന്നെ 25 വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നതിൽ നിന്നും നിരോധിച്ച അധികൃതരെ വിമർശിച്ച് കൊണ്ടായിരുന്നു ഖാലിദിയുടെ വീഡിയോ. അതേസമയം, ഖാലിദിക്കെതിരായ കോടതി വിധിയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. വിവിധ മനുഷ്യാവകാശ സംഘടനകളാണ് വിധിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കോടതി വിധി പുനപരിശോധിക്കണമെന്ന് യൂറോ- മെഡ് മോണിറ്റർ ആവശ്യപ്പെട്ടു.

ഖാലിദിയുടെ ട്വിറ്റർ ഫീഡ് തങ്ങൾ പരിശോധിച്ചെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ മാത്രം വരുന്ന ട്വീറ്റുകളാണ് അതിലുള്ളതെന്നും യൂറോ- മെഡ് വ്യക്തമാക്കി. കുവൈത്തിലെയും മറ്റ് രാജ്യങ്ങളിലെയും അധികൃതർക്കെതിരെ നിയമവിധേയമായ വിമർശനം മാത്രമാണ് ഖാലിദി നടത്തിയതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് കോടതി വിധിയെന്നും ഖാലിദിയുടെ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചതെന്നും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.