ചെന്നൈ: പ്രേക്ഷകരുടെ മനം കവർന്ന് 'വിക്രം'മുന്നേറുന്നതിനിടെ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി കമൽ ഹാസൻ. കമൽഹാസൻ വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്. ചിത്രത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെയാണ് എംകെ സ്റ്റാലിനെ കമൽഹാസൻ സന്ദർശിച്ചത്.

സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച വിവരം കമൽഹാസൻ തന്നെയാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് വഴി പങ്കുവച്ചത്. മുഖ്യമന്ത്രിക്ക് ബൊക്കെ കൊടുത്ത് സ്വീകരിക്കുന്ന തന്റെ ചിത്രവും കമൽ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് താരത്തെയും വിക്രം സിനിമയെയും അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.

വിക്രം പുറത്തിറങ്ങി രണ്ട് ദിവസത്തിൽ 100 കോടി ക്ലബ്ബിൽ വിക്രം എത്തിയിരുന്നു. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്‌സ് ഓഫീസ് റെക്കോർഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ ഒരു തമിഴ് ചിത്രം നേടുന്ന എക്കാലത്തെയും ഉയർന്ന കളക്ഷനാണ് കമൽ ഹാസൻ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 4.35 മില്യൺ ഡോളർ (33.9 കോടി രൂപ) ആണ് ചിത്രം നേടിയിരിക്കുന്നത്. രജനീകാന്ത് നായകനായ ഷങ്കർ ചിത്രം 2.0 യെയാണ് വിക്രം പിന്നിലാക്കിയത്. 4.31 മില്യൺ ഡോളർ ആണ് 2.0യുടെ ആജീവനാന്ത ഗൾഫ് ബോക്‌സ് ഓഫീസ്. കബാലി (3.2 മില്യൺ), ബിഗിൽ (2.7 മില്യൺ), മാസ്റ്റർ (2.53 മില്യൺ) എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങൾ.

റിലീസിന് മുന്നേ കമൽഹാസൻ ചിത്രം 200 കോടി ക്ലബിൽ ഇടംനേടിയെന്നും റിപ്പോർട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റ ഇനത്തിൽ 200 കോടി രൂപയിലധികം വിക്രം നേടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിങ് ഫിലോമിൻ രാജ്. സംഘട്ടന സംവിധാനം അൻപറിവ്. നൃത്തസംവിധാനം ദിനേശ്. പിആർഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണൻ ഗൺപത് ആണ്.