മാണ്ഡ്യ: കർണാടകയിൽ യുവതിയെ കാമുകൻ തീകൊളുത്തി കൊലപ്പെടുത്തി. മറ്റൊരു വിവാഹം കഴിക്കാനായിരുന്നു കൊലപാതകം. വിനോദയാത്രയ്ക്ക് എന്ന് പറഞ്ഞ് കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്. സംഭവശേഷം ഒളിവിൽ പോയ 31കാരെനെ പൊലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യയിലെ നാഗമംഗലയിലാണ് നടക്കുന്ന സംഭവം.

36 കാരിയായ കാമുകിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനായിരുന്നു ദാരുണ കൊലപാതകം. വിവാഹബന്ധം വേർപിരിഞ്ഞ 36 കാരി ഗ്രീഷ്മ 31കാരനായ കാമുകൻ ബസവരാജുവിനൊപ്പം മാണ്ഡ്യയിലെ വാകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഒന്നരവർഷത്തോളമായി ഒരുമിച്ചായിരുന്നു ജീവിതം.

ചാമരാജ്‌നഗർ സ്വദേശികളാണ് രണ്ട് പേരും. മാണ്ഡ്യയിലെ സ്വകാര്യ കമ്പനിയിലെ ജീവിനക്കാരനായ ബസവരാജു മറ്റൊരു വിവാഹത്തിനായി ഈ ബന്ധത്തിൽ നിന്ന് ഒഴിവാകാൻ ശ്രമിച്ചെങ്കിലും ഗ്രീഷ്മ എതിർത്തിരുന്നു.

കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്ക് എന്ന് പറഞ്ഞ് ഗ്രീഷ്മയെ ചാമരാജ്‌നഗറിലേക്ക് ബസവരാജു കൂട്ടികൊണ്ടുപോയി. രാവിലെ മഹാദേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്തി. പിന്നീട് സമീപത്ത് ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിച്ചു. രാത്രി ഏഴരയോടെ കാഴ്ചകൾ കാണാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ മലമുകളിലേക്ക് കൊണ്ടുപോയി. ഗ്രീഷ്മയുടെ പിന്നിൽ നിന്ന് കമ്പ് കൊണ്ട് അടിച്ചുവീഴ്‌ത്തി. പിന്നാലെ ബാഗിൽ കരുതിയിരുന്ന പെട്രോളെടുത്ത് ഒഴിച്ചു തീകൊളുത്തി.

ഗ്രീഷ്മയുടെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവിൽ പോയ ബസവരാജുവിനെ മാണ്ഡ്യയിലെ സുഹൃത്തിന്റെ ഫാം ഹൗസിൽ നിന്നാണ് പിടികൂടിയത്.