മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ കക്ഷികൾ ഗൗരവമായി കാണണമെന്ന് ശിവസേന. വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ശക്തനായൊരു സ്ഥാനാർത്ഥിയെ പ്രതിപക്ഷത്തിനു കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ, കഴിവുള്ളൊരു പ്രധാനമന്ത്രിയെ എങ്ങനെ പ്രതിപക്ഷം നൽകുമെന്ന് ജനം ചോദിക്കുമെന്നു മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിൽ ശിവസേന ചോദിച്ചു. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.

'മഹാത്മാ ഗാന്ധിയുടെ ചെറുമകൻ ഗോപാൽകൃഷ്ണ ഗാന്ധി, നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല എന്നിവരുടെ പേരുകളാണു രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പെട്ടെന്ന് ഉയർന്നു വരിക. ശക്തമായ മത്സരം നടത്താനുള്ളൊരു വ്യക്തിത്വമില്ല. തിളക്കമുള്ളൊരു സ്ഥാനാർത്ഥിയെ കൊണ്ടുവരാൻ ഭരണപക്ഷത്തിനും താൽപര്യമില്ല. പ്രതിപക്ഷ സ്ഥാനാർത്ഥിയായി ശരദ് പവാറല്ലെങ്കിൽ പിന്നെ ആര്?' ശിവസേന ചോദിക്കുന്നു.

പ്രതിപക്ഷം ഒറ്റ സ്ഥാനാർത്ഥിയെ നിർത്തുകയെന്ന ലക്ഷ്യവുമായി ജൂൺ 15ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ യോഗം ചേർന്നിരുന്നു. സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ അറിയിച്ചതോടെ പ്രതിപക്ഷ ചർച്ചകൾ മറ്റു നേതാക്കളിലേക്കും തിരിഞ്ഞിരിക്കുകയാണ്.